Wednesday, December 22, 2010

എന്നാലും എന്‍റെ ഉള്ളീ..


ഉള്ളി മാഹാത്മ്യം

നീയില്ലാത്ത ഓംലെറ്റ് !
നിന്‍റെ 'വട്ടം' കാണാത്ത സാലഡ് !
കച്ചംബര്‍ വിത്തൗട്ട് യു !!
ഗ്ലും ഗ്ലും.(കണ്ഡമിടറിയ സൗണ്ടാണു പ്രിയരെ)

നീയറിയുന്നോ പൊന്നുള്ളീ..
നീയില്ലാത്ത കിച്ചന്‍
ഞങ്ങള്‍ക്ക്
ഹര്‍ത്താലില്ലാത്ത കേരളം പോലെയെന്ന്.

ഗ്രൂപ്പില്ലാത്ത കോങ്കറസ്സുണ്ടോ ?
കോഴിമുട്ടയില്ലാത്ത സി.ദിവാകരനുണ്ടോ ?
പറ പറ.ഉണ്ടോ ?
ജയരാജന്മാരില്ലാതെയെന്ത് സി.പി.എം.
എന്തിന്ത്യ.

ലത് പോല്‍
നീയില്ലാത്ത ജീവിതവുമചിന്ത്യം
കരകരളേ ഉള്ളീ..

അടുക്കളയിലൊഴിഞ്ഞ നിന്‍ കട്ടിലു
കണ്ടെന്നുള്ളുലയുന്നുള്ളീ..
ഇനിയെന്നാണാ കിലുക്കമൊന്ന് കേള്‍ക്വാ..
ഉള്ളിക്കിലുക്കം ! (താത്താന്‍റെ ഗദ് ഗദ്)

അന്നാ സൈഡ് വലിവുള്ളവന്‍
കയറി 'സവാള കിരികിരി'
മൊഴിഞ്ഞപ്പഴേ ഞാനോര്‍ത്തതാ
നിനക്കീ ഗതി വരുമെന്ന് :(

പെറ്റമ്മതന്‍ വാത്സല്യത്തോടെ
കൈക്കുമ്പിളില്‍ കോരിയെടുത്ത്
അഴുക്ക് പുരണ്ട പട്ടുടവയഴിച്ച്
ദിനം നിന്നെ കുളിപ്പിക്കാറുള്ള
എന്നുമ്മയെപ്പോലും
നീ മറന്ന് കളഞ്ഞല്ലോയെന്‍റുള്ളീ..

നിന്‍റെ ഹാലറിഞ്ഞെന്നുമ്മ
ജലപാനം പോലും വെടിഞ്ഞ്
ഉറക്കവും പോയി തലക്ക് കയ്യും
വെച്ച് കിച്ചനില്‍ കുത്തിരിക്കുന്നത്
നീയറിയാതെയോ അതോ ?

ഒടുക്കത്തെ അപേക്ഷയാണ്.
അടുക്കളയിലെ കട്ടിങ് ബോര്‍ഡിലെത്തി
നിന്‍റെ തുണിയഴിക്കും മുമ്പിങ്ങനെ
മനിതരെ കരയിപ്പിക്കല്ലെന്‍റെ ഉള്ളീ..

ഇനി മസില്‍ പിടിക്കാന്‍ തന്നെയാണു
നിന്‍റെ ഭാവമെങ്കില്‍...

തള്ളയാണേ..
ചന്തയിലെ ചന്തമില്ലാത്ത ചാക്കിലെ
ചൂടിലും പരുപരുപ്പിലും
ഒടുക്കത്തെ നാറ്റത്തിലും കിടന്ന്
അളിഞ്ഞ് പിളിഞ്ഞ് നീ
മുടിഞ്ഞു പോകത്തേയുള്ളൂ
കോപ്പിലെ ഉള്ളീ..

Wednesday, December 15, 2010

ഇത് നൂറമോള്‍


ഇത് നൂറ മോള്‍.ചിത്രത്തില്‍ കാണുന്ന പോലെ ദാ ഇത്തിരിയേ ഉള്ളൂവെങ്കിലും ആളു ചില്ലറക്കാരിയല്ല കേട്ടോ.മിടുമിടുക്കിയാണ്.ഒരു വിശ്വാസിയുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായ പ്രാര്‍ഥനകളും വിശുദ്ധഖുര്‍‌ആനിലെ അദ്ധ്യായം 'ഫാത്തിഹയും'യും തടസ്സമേതുമില്ലാതെ ആ കുഞ്ഞു വായില്‍ നിന്നും ഒഴുകിവരുന്നത് കേള്‍ക്കുമ്പോള്‍ ആരും അന്തം വിട്ടിരുന്ന് പോകും.

വിശുദ്ധഖുര്‍‌ആനിലെ തന്നെ 'തക്‌വീര്‍' 'അബസ' എന്നീ അദ്ധ്യായങ്ങള്‍ നൂറമോള്‍ കണ്ണുമടച്ച് മണിമണിയായി പാരായണം ചെയ്യുന്നത് കേട്ടപ്പോള്‍ എന്തോ വല്ലാത്ത സന്തോഷം തോന്നി,അത്ഭുതവും.ഇന്ന് വരെ നുമ്മക്കിത് പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ(മെനക്കെട്ടില്ലല്ലോ എന്നതാണ് ശരി) എന്നോര്‍ത്തപ്പോള്‍ അനുഭവപ്പെട്ട ജാള്യതയും ഞാന്‍ മറച്ച് വെക്കുന്നില്ല.

നിറഞ്ഞ് കവിഞ്ഞ ജിമെയില്‍ ഇന്‍ബോക്സ് തൂത്ത് വാരുമ്പോള്‍ യാദൃഛികമായാണൊരു മെയില്‍ ശ്രദ്ധയില്‍ പെട്ടതും മെയിലിലെ ലിങ്കില്‍ തൂങ്ങി യൂട്യൂബിലെത്തി ഈ മിടുക്കിയെ പരിചയപ്പെടുന്നതും.ഇത്തരത്തില്‍ മിടുക്കികളും മിടുക്കന്മാരുമായ അനേകരെ യുട്യൂബില്‍ കാണാമെങ്കിലും ആദ്യായിട്ടാണൊരു മലയാളിക്കുരുന്നിനെ കണ്ടുകിട്ടുന്നത്.

തിരൂര്‍ സ്വദേശികളായ അന്‍‌വര്‍ ജഫ്ന ദമ്പദികളുടെ അരുമസന്തതിയാണ് നാലു വയസ്സുകാരി നൂറ.കുവെറ്റില്‍ സ്ഥിരതാമസമാണിവര്‍.ഉമ്മ, ബാപ്പ എന്ന് വിളിച്ച് തുടങ്ങുമ്പോഴേക്കും കുഞ്ഞുവായില്‍ കൊള്ളാത്ത വര്‍ത്തമാനങ്ങളും ആഭാസപരിപാടികളും പഠിപ്പിച്ച് മക്കളെ റിയാലിറ്റി ഷോകളുടെ മായികലോകത്തേക്ക് തള്ളിവിടുന്നവര്‍ക്ക് മാതൃകയാണ് നൂറയുടെ ഉമ്മ ബാപ്പമാര്‍.അവര്‍ക്കും നൂറമോള്‍ക്കും നാഥന്‍ അര്‍ഹിച്ച പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.

കണ്ടപ്പോള്‍ വല്ലാത്ത കൗതുകം.ഈ കൊച്ചുമിടുക്കിയെ പ്രിയപ്പെട്ട ബൂലോകരെ കൂടി ഒന്നു പരിചയപ്പെടുത്തിയാലോ എന്ന് അപ്പോഴാണ് തോന്നിയത്.കൂടുതല്‍ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല.നേരിട്ട് തന്നെ പരിചയപ്പെട്ടോളൂ.

നൂറമോളെ മെയില്‍ വഴി മീറ്റിയവരൊക്കെ ഒന്നു മാറി നിക്കിന്‍.മീറ്റാത്തവര്‍ മുന്നോട്ട് കടന്ന് വന്ന് മീറ്റിന്‍.






Monday, December 6, 2010

വിശ്വാസം അതല്ലേ എല്ലാം.

ഇന്ന് ഡിസംബര്‍ 6.പുകള്‍ പെറ്റ നമ്മുടെ മതേതരസങ്കല്‍‌പത്തിന്‍റെ കടക്കല്‍ ഒരു കൂട്ടം അക്രമികള്‍ കത്തി വെച്ച ദിനം.ഗാന്ധിവധത്തിന് ശേഷം രാജ്യം കണ്ട ഭീകരാക്രമണമെന്ന് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ച ദിനം.ആറു പതിറ്റാണ്ടിന്‍റെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കത്തിന്‍‌മേലുള്ള അലഹബാദ് ഹൈക്കോടതി 'വിധി' പുറത്ത് വന്നതിന് ശേഷമുള്ള ഡിസംബര്‍.

തെളിവുകള്‍ക്കും ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്കും പകരം ഐതിഹ്യങ്ങളെയും കെട്ടു കഥകളേയും കോടതികള്‍ മുഖവിലക്കെടുക്കുന്നത് നമുക്ക് വേദനയോടെ കണ്ടു നില്‍ക്കേണ്ടി വന്നു.നീതിക്കായി കാത്തിരുന്ന ഇന്ത്യയിലെ മുസ്ലിംകളടക്കമുള്ള മതേതരവിശ്വാസികള്‍ക്ക് മസ്ജിദ് ധ്വംസനത്തിനു 18 ആണ്ടിനു ശേഷമുള്ള ഈ ഡിസംബറും നിരാശയും വേദനയുമല്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

1992 ഡിസംബര്‍ ആറിനു നരസിംഹറാവുവിന്‍റെ നിഷ് ക്രിയത്വം മുതലെടുത്താണ് ഹിന്ദുത്വശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്.തത്‌സ്ഥിതി നിലനിര്‍ത്തണമെന്ന പരമോന്നത നീതിപീഠത്തിന്‍റെ ഉത്തരവിനെ കാറ്റില്‍ പറത്തി ഇന്ത്യയിലെ മുഴുവന്‍ നിയമസം‌വിധാനങ്ങളേയും വെല്ലുവിളിച്ച് നാടിനു തീരാകളങ്കം തീര്‍ത്ത് മസ്ജിദ് തകര്‍ത്തെറിഞ്ഞ ഭീകരന്മാര്‍ ഇന്നും നമുക്ക് മുമ്പില്‍ സ്വതന്ത്രരായി വിഹരിക്കുന്നു.മസ്ജിദ് പുനര്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് മുസ്ലിം സമുദായത്തിനു വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ്സുകാരന്‍റെ ആത്മാര്‍ഥതക്ക് പട്ടിയെ കെട്ടിയ തുടലിന്‍റെ വില പോലുമില്ലെന്ന് നാമിന്നു തിരിച്ചറിയുന്നു.നീരാറാഡിയമാരുടെ കിളിമൊഴിയില്‍ അഭിരമിച്ച് കോര്‍‌പ്പറേറ്റ് മാഫിയകള്‍ എറിഞ്ഞ് കൊടുക്കുന്ന എല്ലിന്‍ കഷണങ്ങള്‍ നിലത്ത് കിടന്ന് നക്കിയെടുത്ത് പകരം നാടിനെത്തന്നെ തൂക്കി വില്‍ക്കുന്ന തിരക്കില്‍ ഇവര്‍ക്ക് വാഗ്ദാനങ്ങള്‍ പാലിക്കാനും ഓര്‍ക്കാനും എവിടുന്ന് നേരം!

മസ്ജിദ് ധ്വംസനം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കിയുള്ള 17 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.ലിബര്‍ഹാന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്‍റെ അവസ്ഥ ഇന്നെന്താണ്?മുന്‍ പ്രധാനമന്ത്രി വാജ്പേയിയും അദ്വാനിയും ഉള്‍പ്പെടെ 68 പേര്‍ക്ക് പ്രഥമദൃഷ്ട്യാ തന്നെ മസ്ജിദ് ധ്വംസനത്തില്‍ പങ്കുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തുന്നു.എന്നിട്ടും എന്നിട്ടും!!

എവിടെപ്പോയി നമ്മുടെ നിയമ സം‌വിധാനങ്ങള്‍ ?കുറ്റവാളികള്‍ക്കെതിരെ എന്തേ നടപടികളുണ്ടാവുന്നില്ല?മുസ്ലിംകള്‍ ഉള്‍പ്പെടെ നീതി പുലരണമെന്നാഗ്രഹിച്ച വലിയൊരു ജനവിഭാഗത്തിന്‍റെ മനസ്സിന്ന് വൃണിതമാണ്.നീതിയും നിയമവും ഒരു കൂട്ടരെ തൊടാന്‍ മടിക്കുമ്പോള്‍ അതെല്ലാം ഒരു കൂട്ടര്‍ക്ക് വേണ്ടി മാത്രമാകുമ്പോള്‍ അസ്വാതന്ത്ര്യത്തിന്‍റേയും അപമാനത്തിന്‍റേയും അവഗണനയുടേയും കൈപ്പുനീര്‍ കുടിച്ച് മടുത്തവര്‍ ആയുധമെടുത്താല്‍ അതിനാരെയാണ് കുറ്റം പറയാനൊക്കുക? ആരും ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ കൈവെടിഞ്ഞ് അക്രമത്തിലേക്ക് തിരിയാതിരിക്കട്ടെ.നാട്ടില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന, രാജ്യത്തിന്‍റെ കെട്ടുറപ്പ് തകരരുതെന്നാഗ്രഹിക്കുന്ന ഏതൊരാളെയും പോലെ അത് തന്നെയാണ് എന്‍റെയും പ്രാര്‍ഥന.

അലഹബാദ് ഹൈക്കോടതി ഒത്തു തീര്‍പ്പ് സൂത്രത്തെക്കുറിച്ച് ചിലത്.

ചില ചാനലുകാരും പത്രങ്ങളും പവിത്രവും പരിപാവനവുമെന്ന് വരെ വിശേഷിപ്പിച്ചു കളഞ്ഞു കോടതിയുടെ ഈ വീതം വെപ്പിനെ.ബാബരിക്ക് ഒരു ചരമഗീതം രചിക്കണമെന്ന് കരുതിയിരുന്നെങ്കിലും തിരക്കിലായിരുന്നതിനാല്‍ അന്നതിനു കഴിഞ്ഞില്ല.ഉള്ളിലെ വിങ്ങല്‍ അന്ന് ബ്ലോഗര്‍ ഡ്രാഫ്റ്റില്‍ കുറിച്ചിട്ടു.ആ വിഷമം ഒന്നു തീര്‍ക്കട്ടെ :)

ആര്‍ക്കെന്ത് നഷ്ടപ്പെട്ടിട്ടാണെങ്കിലും പണ്ടാരം ഇതൊന്ന് അവസാനിച്ച് കിട്ടിയിട്ട് വേണം ചായക്കടയിലിരുന്ന് നാല് ബഡായി വിടാന്‍ എന്ന് ചിന്തിച്ചവര്‍ക്ക് വീതം വെപ്പ് ആശ്വാസം പകരുന്നുണ്ട്.ബാബരിക്ക് പിറകെ കാശിയിലേയും മധുരയിലേതുമടക്കം നാലായിരത്തോളം 'തര്‍ക്കസ്ഥലങ്ങള്‍ ' കര്‍സേവകരുടെ പിക്കാസ് പതിക്കുന്നതും കാതോര്‍ത്ത് കിടക്കുന്നുണ്ടെന്ന കാര്യമൊക്കെ തത്ക്കാലം നമുക്ക് വിസ്മരിക്കാം.ഇത് സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളെ വാനില്‍ പറത്തേണ്ട സമയമാണ്.കാശിയും മധുരയുമൊക്കെ തകരുമ്പോഴല്ലേ.അതിനിനിയും സമയമുണ്ട്.ഉരുക്കു മനുഷ്യന് ഇനിയൊരു രഥം കൂടെ ഉരുട്ടാനുള്ള ബാല്യമുണ്ടെന്ന് തോന്നുന്നില്ല.അതിനാല്‍ പുതിയൊരു ഉരുക്കുമനുഷ്യന്‍ ഉദയം കൊള്ളണം.അദ്ധേഹം രഥയാത്ര നടത്തണം.യാത്ര കടന്ന് പോകുന്നിടത്തെല്ലാം കാക്കമാരുടെ കബന്ധങ്ങള്‍ കാക്കകള്‍ കൊത്തി വലിക്കണം.തെരുവുകള്‍ ശ്മശാന ഭൂമിയായി മാറണം.സര്‍‌വ്വം നഷ്ടപ്പെട്ട പാവങ്ങളുടെ തേങ്ങലുകള്‍ അവിടങ്ങളില്‍ അലയടിക്കണം.

'ഇത് വിശ്വാസത്തിന്‍റെ പ്രശ്നമാണ്.വിശ്വാസത്തിന്‍റെ പ്രശ്നത്തില്‍ വിധി പറയാന്‍ കോടതിക്കെന്ത് അധികാരം.കോടതി വിധി എന്തായാലും ഞങ്ങള്‍ക്ക് പുല്ലാണെന്നും ക്ഷേത്രനിര്‍‌മ്മാണം ഞങ്ങള്‍ നടത്തിയിരിക്കുമെന്നും' തൊഗാഡിയമാര്‍ പരസ്യമായി വെല്ലുവിളിക്കണം.പോലീസും പട്ടാളവും പുകള്‍പെറ്റ നമ്മുടെ നിയമ സം‌വിധാനങ്ങളും ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കണം.ഗര്‍ജ്ജനം രാജ്യത്ത് മാറ്റൊലി കൊള്ളുമ്പോള്‍ ഭരണാധികാരികള്‍ മുട്ടിടിച്ച് സൗസറില്‍ മുള്ളണം.ഭാരതത്തിലെ മൊത്തം സമാധാനത്തിന്‍റെയും സൗഹാര്‍ദ്ധത്തിന്‍റെയും ഖജനാവിന്‍റെ താക്കോല്‍ കയ്യിലിരിക്കുന്ന മുസ്ലിം സമുദായ മുതലാളിമാരുടെ 'സം‌യമനാഹ്വാനങ്ങള്‍ ' ഉടനെത്തന്നെ പത്രത്താളുകളില്‍ നിറയണം.അവസാനമവസാനം പൊളിഞ്ഞ് വീണ കാശി,മധുര സോറി 'തര്‍ക്കസ്ഥലം ' കേസില്‍ വിധി പറയുന്ന ജഡ്ജിയേമാന്മാരുടെ വീടുകളില്‍ കുട്ടിക്കുരങ്ങന്മാര്‍ വിരുന്നിനെത്തണം.വന്നത് വെറും കുരങ്ങന്മാരല്ല.അത് സാക്ഷാല്‍ ഹനുമാന്‍റെ അനന്തിരവാനാണെന്ന് ജഡ്ജിയേമാന്മാര്‍ക്ക് വഹ്‌യ്(ദൈവസന്ദേശം) ഇറങ്ങണം.അങ്ങനെ തെളിവെന്നത് മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ലെങ്കിലും ചില പ്രത്യേക തരം 'അനുമാനങ്ങളില്‍ ' കോടതികള്‍ വിധി പറയണം.

സമയം ഒരുപാടുണ്ട് ഹേ.അതിനിടയിലെങ്ങാനും ഖിയാമത്ത് നാള് സംഭവിക്കില്ലെന്നാര് കണ്ടു.ഇനിയവിടേയും കര്‍സേവ നടന്നെന്നിരിക്കട്ടെ.ബാബരി കേസില്‍ ചില ബ്ലോഗര്‍മാരുടെ സ്വപ്നവും ആഗ്രഹവുമൊക്കെ പോലെ ഒരു സൈഡില്‍ മന്ദിരവും മറ്റേ സൈഡില്‍ മസ്ജിദും തലയുയര്‍ത്തിപ്പിടിച്ച് നിന്ന് ഭാരത്തത്തിന്‍റെ മഹത്തായ മതേതരത്വം ഉല്‍ഘോഷിക്കുന്നത് കണ്ട് നമുക്ക് കോള്‍മയിര്‍ കൊള്ളാം.അന്യന്‍റെ മുതല് കയ്യിട്ട് വാരിയിട്ടാണെങ്കിലും അഴിമതിയിലും അനീതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചാണെങ്കിലും ആരുടെയൊക്കെ വികാരം വൃണപ്പെട്ടിട്ടാണെങ്കിലും മതേതരത്വം വിജയിക്കട്ടെ.

അതിനാല്‍ ചുമ്മാതിരുന്ന് കാശി,മധുര,വാരാണസി,മാങ്ങാത്തൊലിയെന്നൊക്കെ പുലമ്പി നാട്ടിലെ സമാധാനം തകര്‍ക്കാതെ അലഹാബാദ് ഹൈക്കോടതിയുടെ പരിപാവനമായ, പവിത്രമായ,അതിമഹത്തായ ഒത്തു തീര്‍പ്പ് സൂത്രത്തിന് നാല് മദ്‌ഹ് പാട്ട് പാടൂ മക്കളേ.ഞാന്‍ തുടങ്ങി വെക്കാം.ഇന്ന ബൈത്തന്‍ .........

ശിഷ്ടം:- ചരിത്രത്തില്‍ തങ്കലിപികളാല്‍ കൊത്തിവെക്കപ്പെട്ട ബാബരിമസ്ജിദ് ഒത്തു തീര്‍പ്പ് സൂത്രത്തെ രണ്ട് കയ്യും നീട്ടി(പടച്ചോന്‍ രണ്ട് കൈ കൂടെ തന്നിരുന്നെങ്കിലെന്ന് ചിന്തിച്ച നിമിഷം) സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു കാര്യം കൂടെ സൂചിപ്പിക്കാതെ നിര്‍ത്താന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ല.ജഡ്ജിയേമാന്മാരുടെ ഈ വിഭജനം പൂര്‍ണ്ണമായില്ലെന്നാണ് എന്‍റെ പക്ഷം.സ്കേല് വെച്ച് കിറു കൃത്യമായളന്ന് അഞ്ചോ ആറോ ആയി കീറി മുറിച്ച് ഒരു തുണ്ടം ക്രിസ്ത്യാനികള്‍ക്കും ഒരു തുണ്ടം സിഖ്കാര്‍ക്കും ശേഷിക്കുന്നത് മ്മ്ടെ യുക്തിവാദികള്‍ക്കും കൂടി വീതിച്ച് നല്‍കണമായിരുന്നു.എന്നാലേ കോടതി ഉദ്ധേശിച്ച രീതിയില്‍ മതേതരത്വം ശരിയായ രീതിയില്‍ പൊട്ടി വിടര്‍ന്ന് പരിമളം പരത്തുമായിരുന്നൊള്ളൂ.

Wednesday, November 24, 2010

മ്മ്ടടുത്താ ഖത്തറീടെ കളി


(പോട്ടം ഗൂഗിളമ്മച്ചി തന്നതാണേ..)



ഖത്തറില്‍ കാലു കുത്തീട്ട് കന്നിമഴയാണ്.മാമലനാട്ടിലെ പോലെ തുള്ളിക്കൊരു കുടം എന്നൊന്നും പറയാനാവില്ല.എന്തൂട്ടായാലും ഉള്ളതോണ്ട് ഓണം പോലെ.മഴത്തുള്ളിയൊന്ന് തൊടാനും 'ഹല' കാര്‍ഡിന്‍റെ ആവശ്യം തത്ക്കാലം ഇല്ലെങ്കിലും ലതൊന്ന് വാങ്ങാനുമായി ഞാന്‍ പയ്യെ ഫ്ലാറ്റിനു താഴെയിറങ്ങി.ടോപ്പ് ഫോമിന്‍റെ അടുത്തുള്ള ഗ്രോസറിയില്‍ കയറി കാര്‍ഡ് വാങ്ങി.



*127*ഉം പിന്നെ കാര്‍ഡ് നമ്പറും അടിക്കുമ്പോഴും കണ്ണ് റോട്ടിലേക്കായിരുന്നു.മഴപ്പെയ്ത്ത് തുടങ്ങിയിരിക്കുന്നു.കുഞ്ഞു തുള്ളികള്‍ റോട്ടില്‍ വീണ് ചിന്നിച്ചിതറുന്നുണ്ട്.റോടരികില്‍ കുഞ്ഞു തുള്ളികള്‍ തീര്‍ത്ത ജലാശയത്തിനു മുകളിലൂടെ ഒരു പഠാണിയുടെ ക്രസിഡ കാര്‍ പാഞ്ഞു പോയി.ഇതിനിടെ റീച്ചാര്‍ജ് ചെയ്യുന്നത് ഒന്ന് രണ്ട് തവണ തെറ്റി.'താനിത് എവിടെ നോക്കിയാടോ മാഷേ കുത്തുന്നേ.നിന്ന് സ്വപ്പനം കാണാണ്ട് കണ്ണ് തുറന്ന് കുത്തടാ ചെക്കാ' എന്ന് നോക്കിയപ്പെണ്ണിന്‍റെ മുന്നറിയിപ്പ്.ഇതിന്‍റെ പേരിലിനി ഓളെ പിണക്കണ്ടാന്ന് കരുതി കണ്ണുതുറന്ന് നമ്പര്‍ കുത്തി.സസ്കസ് സസ്കസ്.10 ഖത്തര്‍ റിയാല്‍ കയറിയിരിക്കുന്നു.



കടയില്‍ നിന്നും ഞാന്‍ വരാന്തയിലേക്കിറങ്ങി.സോഫിറ്റലിന്‍റെ ഭാഗത്ത് നിന്നും ഒരു കുഞ്ഞിക്കാറ്റ് തുള്ളിക്കളിച്ച് വരുന്നുണ്ട്.കാറ്റിനൊപ്പം ശീതലടിച്ചു രോമകൂപങ്ങളൊക്കെ എഴുന്നേറ്റ് നിന്നു.രോമങ്ങളിലെല്ലാം ചെറു കുമിളകള്‍ .ഹോ!! എന്തൊരു അനുഭൂതിയാണെന്നോ..സ്വയം മറന്ന് ഇച്ചിരി നേരം ഞാനാ നില്‍‌പ്പ് നിന്നു.കയ്യിലിരുന്ന് നോക്കിയപ്പെണ്ണ് കഭി അല്‍‌വിദ നാ കെഹ്നാ മൂളിയപ്പോഴാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്.കൃഷ്ണ കുമാറാണ് ലൈനില്‍ .കൃഷ്ണന്‍ ദുബായിലെ എന്‍റെ പ്രിയ സുഹൃത്താണ്.മാന്ദ്യം തലക്കടിച്ച ഇമാറാത്തി അറബി ഗത്യന്തരമില്ലാതെ കുത്തിനു പിടിച്ച് പുറത്താക്കിയതാണ് അങ്ങോരെ.എന്‍റെ പോലെത്തന്നെ നാട്ടിലൊക്കെ കറങ്ങിപ്പിടിച്ച് അവസാനം മൂപ്പരും ദോഹയില്‍ എത്തിയിരിക്കുന്നു.റിയാല്‍ പൂക്കണ മരമൊന്ന് വാങ്ങിക്കാന്‍ .



*ഡേയ് എവിടെയാഡെയ് ?

ഞാനിവിടെയീ ഖത്തര്‍ മഹാലോകത്ത് തന്നെയുണ്ട് കൃഷ്ണാ..

*ഇവിടെ നല്ല മഴ.മഴ കണ്ടപ്പോള്‍ നിന്നെ ഓര്‍മ്മ വന്നു.അങ്ങനെ വിളിച്ചതാ.

ഞാന്‍ ദാ മഴയത്താണല്ലോ.ഒന്നു കുളിരാനായി റോട്ടിലിറങ്ങി നില്‍‌ക്കുന്നു.

*ഹ ഹ.എന്നാ നീ കുളിരൂ മഹനേ.ശല്യപ്പെടുത്തുന്നില്ല. എന്നും പറഞ്ഞ് സ്വതസിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിച്ചു കൃഷ്ണന്‍ ഫോണ്‍ ഡിസ്കണക്റ്റി.



ഞാന്‍ റോട്ടിലേക്കിറങ്ങി ഫ്ലാറ്റ് ലക്ഷ്യമാക്കി പയ്യെ നടന്നു.മഴ നിലച്ചിരിക്കുന്നു.എന്‍റെ ഫ്ലാറ്റിന്‍റെ മുമ്പിലെത്തിയിട്ടും ആകെക്കൂടി അഞ്ചോ പത്തോ തുള്ളികളേ നെറുകയില്‍ പതിച്ചിട്ടൊള്ളൂ.ശ്ശെടാ ഇത് കൊലച്ചതിയായിപ്പോയി.ലിവളിത്ര പെട്ടെന്ന് സ്കൂട്ടാവുമെന്ന് കരുതിയില്ല.കുറച്ച് നേരം കൂടി അവിടെ തട്ടിമുട്ടി നിന്നു.നോ രക്ഷ.രണ്ട് മിനിറ്റ് കൂടെ നോക്കാം.പയ്യെ മൊബൈല്‍ കയ്യിലെടുത്തു.ക്രിയേറ്റ് മെസേജ് എടുത്ത് ഗൗരവമായെന്തോ ടൈപ്പാനെന്ന വ്യാജേന 'മകളേ പാതിമലരേ.ബ്ലീസേ കനിയണം കെട്ടാ' എന്ന ദുആയോടെ നില്‍‌പ്പ് തുടര്‍ന്നു.ടൈപ്പിത്തുടങ്ങുമ്പോള്‍ ഒരു കുഞ്ഞു തുള്ളി ഇറ്റി മൊബൈലിന്‍റെ ഡിസ്പ്ലേയിലേക്ക്.ഹാഹ്..അവള്‍ വീണ്ടും വരുന്നുണ്ടെന്ന് തോന്നുന്നു.



രണ്ട് വരി എന്തൊക്കെയോ കുത്തിക്കുറിക്കുമ്പോഴേക്കും മഴത്തുള്ളികളാല്‍ മൊബൈലിന്‍റെ ഡിസ്പ്ലേ നിറഞ്ഞിരുന്നു.കുപ്പായത്തിന്‍റെ തല കൊണ്ട് ഞാന്‍ തുള്ളികള്‍ തുടച്ചു ടൈപ്പിങ് തുടര്‍ന്നു.മഴ കനക്കുന്നുണ്ട്.നെറുകയിലിറ്റിയ മഴത്തുള്ളികള്‍ കവിളിലൂടെ ചെറു ചാലുകള്‍ തീര്‍ത്ത് താഴേക്ക് പതിച്ച് തുടങ്ങി.ഇനിയും ഇവിടെ നിന്നീ പണി തുടര്‍ന്നാല്‍ നോക്കിയപ്പെണ്ണ് എന്നെന്നേക്കുമായി കണ്ണടക്കും.വേറൊന്ന് ചൂണ്ടാനാണെങ്കില്‍ കയ്യിലിപ്പോള്‍ മാഫി ഫുലൂസ്.അങ്ങനെ മൊബൈല്‍ പോക്കറ്റിലിട്ട് അര്‍ദ്ധമനസ്സോടെ ഫ്ലാറ്റിലേക്ക് കയറാന്‍ നേരമാണ് ശ്രദ്ധിച്ചത്.അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും കറുത്ത വട്ട് തലയില്‍ ധരിച്ച ഒരു വട്ടന്‍ (തലയില്‍ ‍വട്ടുള്ളവന്‍ എന്നേ അര്‍ഥമുള്ളൂ) ഖത്തറിയാകാം കൗതുകത്തോടെ അതോ പുഛത്തോടെയോ എന്നെയും നോക്കി നില്‍ക്കുന്നു.'ഷൂ ഹാദാ മലബാറി.അനക്കൊന്നും ബേറെ പണീല്ലെടാ നാട്ടില്‍' എന്നവന്‍ ചോദിച്ചോ!!ഹേയ്.തോന്ന്യേതാകും. ചുമ്മാ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചപ്പോള്‍ മനസ്സിലായി ഖത്തറിക്കാക്കാന്‍റെ മാത്രമല്ല അടുത്ത് പുറത്തുള്ള കടകളിലുള്ള മറ്റു ചില ആദ്മികളുടേയും കണ്ണുകള്‍ എന്നിലേക്ക് തന്നെ.ഈ ചെക്കനെന്താ ആദ്യായിട്ടാണോ വെള്ളം കാണുന്നേ എന്ന മട്ടില്‍ .



'ഹ.എന്തൂട്രാ ശവീ ഒരു മാതിരി ഏതാണ്ട് കണ്ട ഏതാണ്ടിനെപ്പോലെ കോപ്പിലെ നോട്ടം നോക്കണേ.എന്‍റെ തല, പടച്ചോന്‍റെ മഴ.അനക്കൊക്കെ യെന്ത് ചേദം!' എന്ന് അവന്മാരോടൊക്കെ നല്ല നാടന്‍ ശൈലിയില്‍ ചോദിക്കാന്‍ വന്നതാ ഞാന്‍ .പിന്നെ ഖത്തറികളായ ഖത്തറികളെല്ലാം 2022വേള്‍ഡ് കപ്പ് ഫുട്ട്ബോള്‍ ഖത്തറിനു ദാ ഇപ്പോ കിട്ടുമെന്ന പ്രതീക്ഷയിലായതിനാല്‍ മുന്നില്‍ കാണുന്നതൊക്കെ ലവന്മാര്‍ക്ക് ഫുട്ബോളായാണത്രെ തോന്നുന്നത്.സോ ഞാനായിട്ടൊരു സീനുണ്ടാക്കണ്ടാന്ന് കരുതി സബൂറായതാ.അല്ലെങ്കി ഇങ്ങളു പറ...ഒരു പ്രവാസിയായെന്ന് കരുതി സ്വസ്ഥമായി ഒരു മഴ നനയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ ഹേ ഈ നാട്ടില്‍ ?



അവശിഷ്ടം(രഹസ്യമാണു കെട്ടാ):-അവന്മാരോടുള്ള ദേഷ്യത്തിന് ഫ്ലാറ്റിന്‍റെ അപ്പുറത്തെ സൈഡില്‍ പോയി ആരും കാണാതെ നല്ല അന്തസ്സായി മഴയില്‍ കുളിച്ച് കൂത്താടിയിട്ടാ ഞാന്‍ റൂമിലേക്ക് തിരികെ കയറിയത്.ഹല്ല പിന്നെ.മ്മ്ടടുത്താ കളി.

Monday, November 8, 2010

ഇത് കണ്ടില്ലേ ?

"പ്രിയപ്പെട്ടവരെ, ഏറെ ആശങ്കയോടെയാണ് മാംസ വിപണിയില്‍ ആണ്കുട്ടികള്‍ വില്പ്പനക്ക് എന്ന പരമ്പര തയ്യാറാക്കാന്‍ ഇറങ്ങിത്തിരിച്ചത്.ഓരോ വിവരങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരുസമൂഹം കടന്ന് പോകുന്നവഴിയിലെ വൃത്തികേടുകളെക്കുറിച്ച് വിളിച്ച് പറഞ്ഞപ്പോള്‍ തന്നെ പല കേന്ദ്രങ്ങളും കിടുങ്ങി . സംഘര്‍ഷങ്ങള്‍ എന്റെ മൊബൈല്‍ ത്തുമ്പത്ത് വന്ന് പൊട്ടിത്തെറിച്ചു. ചില അഗ്നിപര്‍‌വ്വതങ്ങള്‍ പത്രഓഫീസിലും നിന്നുകത്തി. ഒടുവില്‍ ഈയുദ്ധത്തില്‍ പരാജയപ്പെട്ടത് ഞാന്‍ തന്നെ.എന്നാല്‍ പരാജയപ്പെട്ടത് ഞാനാണോ....? സ്വന്തം പത്രാധിപത്യത്തില്‍ ഒരുപത്രം ഇറക്കാനുള്ള സാമ്പത്തികശേഷിയില്ലാതെ പോയത് എന്റെ കുറ്റംകൊണ്ടാണോ...? ഞാന്‍ പറഞ്ഞ സത്യങ്ങള്ക്ക് നൂറില്‍ നൂറുമാര്ക്കുമിടുന്നു ചില തത്പരകക്ഷികള്‍ ... ഇത് സാര്‍‌വ്വത്രികമാണെന്നും ഇവിടെ ഇനിയുമിത് തുടരുമെന്നും ഉറക്കെ പ്രഖ്യാപിക്കുന്നു വേറെചിലര്‍ .നല്ലത്. അവരെ ദൈവം രക്ഷിക്കട്ടെ.ഇവിടെ നിരോധനത്തിന്റെ ആക്രോശങ്ങളുമായി ആരും കടന്നുവരില്ലല്ലോ..."

ബ്ലോഗര്‍ ഹംസ ആലുങ്ങലിന്റെ വാക്കുകളാണ് മുകളില്‍ .ഒരുമാതിരി വളിച്ച തമാശയും, ഹാസ്യമെന്ന രീതിയില്‍ (ഹാസ്യമാത്രെ ഹാസ്യം) പറഞ്ഞ് പറഞ്ഞ് ക്ലീഷേ ആയ ചില സ്ഥിരം നമ്പറുകളും പോസ്റ്റാക്കി ചിന്തയും ജാലകവും നിറക്കുന്ന എന്നെപ്പോലുള്ളവരേക്കാളും എത്രയോ മഹത്തരമാണ് ഹംസക്കാന്റെ പോസ്റ്റുകള്‍ .സംസ്ക്കാരത്തെ മുച്ചൂടും നശിപ്പിച്ച് സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളിവിട്ട് കൊണ്ട് നമ്മുടെയൊക്കെ മൂക്കിനു താഴെ നടമാടിക്കൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് അദ്ധേഹം നടത്തിയ അന്വേഷണറിപ്പോര്ട്ടുകള്‍ ഉള്ക്കൊള്ളുന്ന കനപ്പെട്ടൊരു പോസ്റ്റ് അദ്ധേഹത്തിന്റെ ബ്ലോഗി
ല്‍ കാണാം.

ജീവന്‍ പോലും പണയം വെച്ച്(ആലങ്കാരികമായി പറഞ്ഞതല്ല കേട്ടോ) തയ്യാറാക്കി നല്‍കിയ റിപ്പോര്ട്ടിനു അദ്ധേഹത്തിന്റെ തന്നെ പത്രം നല്കിയ സപ്പോര്ട്ട് ഹംസക്കയുടെ തന്നെ വാക്കുകളിലൂടെ വായിക്കാം.

"ഇവിടെ എന്തും നടക്കും ആരുണ്ടിവിടെ ചോദിക്കാന് ...അതുതന്നെയാണ് ഞാന് പ്രതിനിധാനം ചെയ്യുന്ന പത്രത്തിന്റെ മാനേജ്മെന്റും എന്നോട് ചോദിച്ചത്. ഈ പരമ്പര ഏഴു ലക്കങ്ങളുണ്ടായിരുന്നു. എന്നാല് ഒന്നാമത്തെ ലക്കം പുറത്തിറങ്ങിയപ്പോള് തന്നെ ഞെട്ടലും എതിര്പ്പിന്റെ അലയൊലികളുമുണ്ടായി. മൂന്നാം ദിവസമായപ്പോഴേക്ക് അത് പൊട്ടിത്തെറിയിലെത്തി. നാലാം ദിനം പരമ്പര നിര്ത്തിവെപ്പിക്കാനാണ് മാനേജ്മെന്റ് നിര്ദേശം നല്കിയത്. അവര് പ്രഖ്യാപിച്ചതും ഇതല്ലാതെ മറ്റെന്താണ്....?~സുഹൃത്തുക്കളെ ഈ സങ്കടങ്ങ
ള്‍ ഞാന്‍ നിങ്ങളോടൊക്കെയല്ലാതെ മറ്റാരോടാണ് പറയുക."

കട്ട തിരക്കിലായതിനാല്‍ എഴുതാനായി ഉദ്ധേശിച്ച പല കാര്യങ്ങളും തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല.ഇടക്ക് ബൂലോകത്തൊരു ഓട്ടപ്രദക്ഷിണം നടത്താറുണ്ട്.അങ്ങനെ തിരക്കിട്ടുള്ള ഓട്ടത്തിനിടയിലാണ് ഹംസ ആലുങ്ങലിന്റെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.അദ്ധേഹത്തിന്റെ ചില വാക്കുകള്‍ എന്തോ ഉള്ളില്‍ തട്ടി.

ഹംസ ആലുങ്ങലിന്റെ സങ്കടങ്ങള്‍ ബൂലോകം വേണ്ടത്ര ശ്രദ്ധിക്കാതെ പോയോ എന്നൊരു തോന്നലാണ് ഈ കുറിപ്പിനാധാരം.മറ്റൊന്നിനും കഴിഞ്ഞില്ലെങ്കിലും ഒരു കമന്റ് കൊണ്ടെങ്കിലും അദ്ധേഹത്തിന്റെ ഈ എളിയ ശ്രമത്തിന് പിന്തുണ അറിയിക്കുമല്ലോ.

ലിങ്ക് ദാ ഇവിടെ :-
1)'മാംസ വിപണിയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്‌'
2)
'ഒരേ പങ്കാളികള്‍ .ഭാര്യക്കും ഭര്‍ത്താവിനും'

Saturday, September 11, 2010

ഈ മഴയൊന്ന് നനഞ്ഞിരുന്നെങ്കില്‍ !

നല്ല ഇടിയും മഴയുമാണത്രെ.
ഉമ്മാന്‍റെ ഒച്ചക്കൊപ്പം
ഫോണിലൂടെ കേട്ടു ചന്നം പിന്നം
അവള്‍ ഇരമ്പിയാര്‍ക്കുന്നത്.


മഴയൊന്ന് നനയണം
ഇടിമുഴക്കം കേള്‍ക്കണം.
മഴപ്പെയ്ത്തിനൊടുവില്‍
അരിച്ചെത്തുന്ന ഈറന്‍ തണുപ്പ്.
മഴത്തുള്ളിക്കിലുക്കം.
ചീവിടിന്‍ മൂളല്‍.
കുഞ്ഞു കാറ്റിന്‍റെ ഇരമ്പവും
മുല്ല പൂത്ത മണവും.


കണ്ണും ഖല്‍ബും തൊടിയിലാ
ശരീരം പുല്‍‌പ്പായിലും.
ഉറങ്ങാതെ കാത് കൂര്‍പ്പിച്ചെന്നും
പ്രകൃതിയുടെ ചിരിയും
കേട്ടുമ്മാന്‍റെ ചൂടില്‍
ചുരുണ്ട് കൂടും.


രംഗം-2 പ്രവാസം


മുറിയിലെ കുന്ത്രാണ്ടം
കാര്‍ക്കിച്ച് തുപ്പുന്നുണ്ടിന്ന്
തണുപ്പ്.
യാന്ത്രികത്തണുപ്പ്.
മനസ്സും മോഹങ്ങളും വരെ
മരവിക്കുന്നു.


ഓര്‍മകളിലാണിന്ന് മഴത്തുള്ളിക്കിലുക്കം.
പാണ്ടിപ്പാടവും താണ്ടിയെത്തുന്ന
കള്ളിക്കാറ്റിന്‍ ഇരമ്പം.
കണ്ണിലുരുണ്ട നീര്‍മുത്തുകളേ
തികട്ടി വന്ന തേങ്ങലേ
നിന്‍റെ പേരോ പ്രവാസം !

(ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്)

Monday, July 19, 2010

സ്വ.ലേഖകന്‍

തൃശ്ശൂരില്‍ ജനങ്ങളെ ആക്രമിക്കുകയും ഒട്ടനവധി വാഹനങ്ങള്‍ തകര്‍ക്കുകയും കേളപ്പന്‍റെ തോട്ടത്തിലെ വാഴക്കൈകളെല്ലാം ചവിട്ടി ചമ്മന്തിയാക്കുകയും ചെയ്ത ചെയ്ത ഭീകരന്മാരായ ആനകളെ ന്യായീകരിച്ചും ആനയുണ്ടാക്കിയ നാശനഷ്ടങ്ങളെ ലഘൂകരിച്ചുമുള്ള വളരെ പ്രകോപനപരമായ മെയിലുകള്‍ പരക്കുന്നു.മെയിലിന്‍റെ ഉറവിടത്തെ കുറിച്ച് സംസ്ഥാന സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.ചില മുസ്ലിം തീവ്രവാദ സംഘടനകളാണ് മെയിലിന് പിന്നിലെന്നും ഇത് സംബന്ധമായി സുപ്രധാനമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇടഞ്ഞ കൊമ്പന്മാര്‍ക്ക് മുസ്ലിം തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന കേരള പോലീസിന്‍റെ സംശയം ഇതോടെ ബലപ്പെടുകയാണ്.ആക്രമണങ്ങള്‍ക്കായി ഇവര്‍ ആനകളേയും ഉപയോഗിക്കുന്നുവെന്ന് ഡേഷാഭിമാനി,മരണഭൂമി,കൊങ്കളം,പിതൃഭൂമി,മലയാള രമരമരമ പോലുള്ള 'മുഖ്യധാരാ' പത്രങ്ങളും മുഖ്യധാരയില്‍ അലിഞ്ഞ് ചേരാന്‍ വേണ്ടി കൈമെയ് മറന്ന് പണിയെടുത്തെങ്കിലും മുഖ്യധാരയില്‍ നിന്നും ഒരു രണ്ടടി താഴെ നില്‍ക്കുന്ന മറ്റു ചിലരും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വ.ലേഖകന്‍റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.നല്ല പനമ്പട്ടയും കദളിപ്പഴവും കൊടുത്ത് അടുത്ത് കൂടി ആനകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണത്രെ ആദ്യപടി.പിന്നീട് തങ്ങള്‍ പീഢിതരാണെന്നും അരക്ഷിതരാണെന്നുമുള്ള ചിന്ത ആനകളിലേക്ക് പയ്യെ പയ്യെ കുത്തിവെക്കുന്നു.ഇത്തരത്തില്‍ സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യാനായി മഞ്ചേരി ആസ്ഥാനമായുള്ള ഒരു വാലിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ വാഴ&പട്ട കൃഷിയിറക്കിയിട്ടുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സ്വ.ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രസ്തുത കേന്ദ്രം റെയ്ഡ് ചെയ്ത് പനമ്പട്ടയടക്കമുള്ള 'ദേശവിരുദ്ധ വസ്തുക്കള്‍' പിടിച്ചെടുക്കണമെന്ന് ശ്രീ ആര്യാടന്‍ കമ്മദും അരുമ മകന്‍ സുക്കൂറും ഇന്നലെ നിലമ്പൂരില്‍ ആവശ്യപ്പെട്ടു.

ആനകളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാന്‍ വ്യാപകമായിത്തന്നെ സി.ഡികളും ഇവര്‍ വിതരണം ചെയ്യുന്നുണ്ടത്രെ.ആലുവയിലെ തീവ്രവാദ സംഘടന പ്രവര്‍ത്തകന്‍റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച നീല കവറില്‍ പൊതിഞ്ഞ സി.ഡിയിലെ കാഴ്ചകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.ഗുരുവായൂര്‍ ആനക്കോട്ടയില്‍ 'ആലിബാനികള്‍' എന്നപേരില്‍ അറിയപ്പെടുന്ന ക്രൂരന്മാരായ ചില ആന പാപ്പാന്മാര്‍ ആനകളെ വളരെ ഭീകരമായി പീഢിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു സി.ഡിയില്‍.ഇത്തരം സി.ഡികളും പ്രകോപനപരമായ ക്ലാസുകളും നല്‍കി വമ്പിച്ച പക ഇവറ്റയുടെ മനസ്സില്‍ ബോധപൂര്‍‌വ്വമായി വളര്‍ത്തിയെടുക്കുന്നു.

ആനപ്പക ആനപ്പക എന്നൊക്കെ കേട്ടിട്ടില്ലേ.ലത് തന്നെ.ഇത്തരത്തില്‍ വരുതിയിലാക്കിയാണ് ആനകളെ രക്തമുറയുന്ന ആക്രമണങ്ങള്‍ക്കായി നിയോഗിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചക്ക് ഇടഞ്ഞ് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കി പാപ്പാനെ കൊമ്പില്‍ കോര്‍ത്ത് കൊലവിളിച്ച് നടന്ന സുബ്രഹ്മണ്യന്‍ എന്ന ആനക്കും തീവ്രവാദ ബന്ധമുണ്ടെന്ന് ഇന്‍റലിജന്‍സ് കൂറോ കണ്ടെത്തി.ഇതനുസരിച്ച് സുബ്രഹ്മണ്യന് പരിശീലനം നല്‍കിയെന്ന് സംശയിക്കുന്ന ചേറ്റുവ സ്വദേശിയായ തീവ്രവാദ സംഘടനാ പ്രവര്‍ത്തന്‍ നിരീക്ഷണത്തിലാണ്."മുസ്ലിം സമുദായം നടത്തുന്ന നേര്‍ച്ചകള്‍ പോലും ആക്രമണത്തിനായി തെരെഞ്ഞെടുക്കുന്നത് ഇവര്‍ക്ക് സമുദായവുമായി യാതൊരു ബന്ധവുമില്ലെന്നതിന്‍റെ തെളിവാണ്.മുസ്ലിം സമുദായം ഇവരെ ഒറ്റപ്പെടുത്തണമെന്നും പള്ളിവക മൂത്രപ്പുരയില്‍ മൂത്രിക്കാനായി പോലും ഇവന്മാരെ കയറ്റരുതെന്നും" എം.ഐ.പി.സി സംസ്ഥാന സെക്രട്ടറി ശ്രീ പിണങ്ങാറായി അജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

"ഭീകരന്‍ ആന ചവിട്ടിക്കൂട്ടിയ ഒരാള്‍ക്ക് പത്ത് കുപ്പി ചോര നല്‍‌കിയത് കൊണ്ട് നിങ്ങളുടെ ദേഹത്തുള്ള ആനച്ചൂര് മാറില്ല.ഇനി പത്തല്ല പതിനായിരം കുപ്പി ചോര നല്‍കിയാലും മനുഷ്യാവകാശ സംഘടനകളെന്ന പേരില്‍ പുനഃരവതരിച്ചാലും നിങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഒറ്റപ്പെടുത്തുമെന്നും" എ.പി ഗ്രൂപ്പുകാരനാണെന്ന് സ്വയം അവകാശപ്പെടുന്നവനും എം.ഐ.പി.സി നേതാവുമായ ശ്രീ ടി.ടി ഹംസക്കോയ സാഹിബ് ഇന്നലെ ഒരു ലേഖനത്തിലൂടെ വ്യക്തമാക്കി.

ചങ്ക് പറിച്ച് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവാണെന്നേ ഈ പുന്നാര മക്കളൊക്കെ പറയൂ എന്ന് പണ്ടാരോ പറഞ്ഞ ഒരവസ്ഥയിലും ഇനിയെന്ത് സൗസര്‍ ഊരിക്കാണിച്ചാണീ ഒടുക്കത്തെ 'മതേതരത്വം' ഒന്ന് വെളിപ്പെടുത്തുക എന്നുള്ള ചിന്തയിലും അന്തിച്ച് നില്‍ക്കുകയാണീ കൂട്ടരെന്നും സ്വ.ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആനകളെ ഇത്തരത്തില്‍ ഇറക്കി വിട്ട് നാട്ടിലെ ക്രമസമാധാന നില തകര്‍ക്കാനായുള്ള ശ്രമം ആസൂത്രിതമാണെന്നും മലപ്പുറം ജില്ലയിലെ ചില വീടുകളില്‍ പരിശീലനത്തിനായി എന്തിനും പോന്ന കൊലകൊമ്പന്മാരെ 'ഒളിപ്പിച്ച്' താമസിപ്പിക്കുന്നതായും ഏതാണ്ട് ഒരു പന്ത്രണ്ട് ഒരു മണി സമയത്ത് ഈ വീടുകളില്‍ നിന്നും ആനയുടെ ചിന്നം വിളി കേള്‍ക്കാറുണ്ടെന്ന് അയല്‍ വാസികള്‍ സാക്ഷ്യപ്പെടുത്തിയതായും ബൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് ശ്രീ ശ്രീ അടിവാരം ഷാജി അവര്‍കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.ഈ വിവരങ്ങള്‍ അന്ന് തന്നെ താന്‍ അടുത്ത ബന്ധമുള്ള 'ഐശീബീ'ടെ കാതില്‍ അടക്കം പറഞ്ഞിരുന്നതായി അദ്ധേഹം പറഞ്ഞു.

കേരളത്തില്‍ ഇതിന് മുമ്പ് ആന വിരണ്ട് പാപ്പാനെ കുത്തിമലര്‍ത്തിയ സംഭവങ്ങളും ഇതോടൊപ്പം കേന്ദ്ര ഏജന്‍സി 'നിയ' യെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുക.മുസ്ലിം തീവ്രവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക.എന്നിട്ടങ്ങ്ട് നിരോധിക്കുക എന്ന് അഹിംസയെന്ന മഹത്തായ ആശയം നാട്ടില്‍ നടപ്പില്‍ വരുത്താനായി അഹോരാത്രം യഞ്ജിക്കുന്ന എം.ഐ.പി.സി(M.I.P.C) യും പി.ജെ.ബി(P.J.B) യും അടക്കമുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ സം‌യുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Monday, July 5, 2010

ആരാണ് നഞ്ച് കലക്കുന്നത്?

പ്രവാചകനെ അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ നിര്‍മ്മിച്ച കേസിലെ പ്രതിയും അദ്ധ്യാപകനും കൂടിയായ ശ്രീ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിയെടുത്ത കേസിനെച്ചൊല്ലി കേരളം ഇന്ന് വരെ കാണാത്ത തരത്തില്‍ കലങ്ങിമറിയുകയാണ്.ജോസഫിനെതിരെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമാണ്.നാട്ടിലെ നിയമവാഴ്ചയെ തകര്‍ക്കുമെന്നതിനാല്‍ എല്ലാ തരത്തിലുള്ള ആക്രമണങ്ങളും ഏത് ഭാഗത്ത് നിന്നായാലും അപലപിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതും തന്നെയെന്നതില്‍ സംശയമില്ല.

പ്രതിഷേധ കോലാഹലങ്ങളില്‍ മുങ്ങി അക്രമത്തിന് നിദാനമായ അക്രമം പോലെത്തന്നെ അപലപിക്കപ്പെടേണ്ട ചില കാര്യങ്ങള്‍ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നുവോ എന്നൊരു തോന്നലാണ് ഈ കുറിപ്പിനാധാരം.

സംഭവം നടക്കുന്നതിന് മുമ്പ് ഹരിതപതാകയുമേന്തി കുതിരപ്പുറത്തേറി പറപറക്കുകയായിരുന്ന മുസ്ലിം സമുദായമിപ്പോള്‍ പ്രതിരോധത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു.ഒരു ന്യൂന്യപക്ഷമെന്ന നിലയില്‍ നിയമത്തെ കൂടുതല്‍ മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന്‍ താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണ് എന്നെല്ലാം വമ്പിച്ച ഒച്ചയില്‍ വിളിച്ച് പറയുന്നു ചിലര്‍.ഇവിടുത്തെ ഒരൊറ്റ മുസ്ലിമിനും നെന്‍റെയൊന്നും ഔദാര്യം വേണ്ട.സമുദായ സം‌രക്ഷണത്തിന് ഇവിടെ ഞങ്ങളൊക്കെയുണ്ടെന്ന് വേറെ ചിലര്‍.

പ്രതിഷേധങ്ങളെല്ലാം ഭംഗിയായി നടക്കട്ടെ.ലോകത്തെ ഒരു പ്രബല ജനവിഭാഗത്തിന്‍റെ കണ്ണിലുണ്ണിയായ പ്രവാചകനെ തെറിവിളിച്ചാക്ഷേപിച്ച ടി.ജെ ജോസഫിന്‍റെ സമുദായത്തില്‍ നിന്നും ഈ കുറിപ്പെഴുതുന്നത് വരെക്കും കാണാത്ത ഒന്നാണിത്(ഒറ്റപ്പെട്ട ചില പ്രതികരണങ്ങളെ വിസ്മരിക്കുന്നില്ല).'രാജാവിനേക്കാള്‍ വലിയ രാജഭക്തി' എന്നൊക്കെ തോന്നിപ്പോകാവുന്ന കോലത്തിലാണെങ്കില്‍ കൂടി രാജ്യത്ത് സമാധാനവും സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്തവും നിലനില്‍ക്കാനായി യഞ്ജിക്കുന്നവരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് എന്ത് കൊണ്ടും മുസ്ലിം സമുദായം തന്നെയാണെന്ന് ഈ സംഭവം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.

തീവ്രവാദ ക്ലബ്ബിലേക്ക് പുതുതായി അംഗത്വം കിട്ടിയ ചിലര്‍ അപേക്ഷ കൂടാതെ വീട്ടിലേക്കെത്തിയ തങ്ങളുടെ അംഗത്വം റദ്ദ് ചെയ്ത് കിട്ടുന്നതിനായി അഹോരാത്രം പണിയെടുക്കുന്ന കാഴ്ചയും കാണാം ഇതിനിടക്ക്.കഥാന്ത്യം 'ഇനിയെത്ര കുപ്പി ചോര കൂടി കൊടുക്കണം ഈ ഹലാഖിലെ ബാധയൊന്നൊഴിയാന്‍' എന്ന് വിലപിക്കേണ്ടുന്ന അവസ്ഥയില്‍ തന്നെയായിരിക്കും കാര്യങ്ങളെന്ന് വന്ന് കൊണ്ടിരിക്കുന്ന പത്രവാര്‍ത്തകള്‍ അടിവരയിടുന്നു.എല്ലാ ബാധകളും വിട്ടൊഴിയുമെന്ന് പ്രത്യാശിക്കാം.

സ്വന്തം വീട്ടുകുളത്തില്‍ ചാകര കിട്ടിയ മുക്കുവനെപ്പോലെ ആഹ്ലാദത്തിന്‍റെ പരമകോടിയില്‍ മതിമറന്നാഘോഷിക്കുന്നുണ്ട് ചില നികൃഷ്ട ജീവികള്‍.താലിബാന്‍റെ ഹദ്ദടിയുടെ ശബ്ദം മുഴങ്ങുന്നത് കേള്‍ക്കാന്‍ അഫ്ഘാനിലേക്ക് കണ്ണും കാതും തിരിച്ച് പിടിച്ച് ഇരിക്കുന്ന മതമില്ലാത്ത ചില കുലം കുത്തികളും വര്‍ഗ്ഗീയ ഭ്രാന്ധന്മാരും.ചിലതിന്‍റെ സൃഷ്ടിപ്പ് അങ്ങനെയാണല്ലോ.'പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരെയാവാന്‍ പോണില്ല'.

എല്ലാം ഒന്നോടിച്ച് വായിച്ചപ്പോള്‍ എന്തോ എനിക്കൊരു സംശയം.പടച്ചോനേ 'ടി.ജെ ജോസഫ്' എന്ന് കേള്‍ക്കുമ്പോള്‍ റളിയള്ളാഹു അന്‍‌ഹു എന്നാണോ അതോ അലൈഹിസ്സലാം എന്നാണോ ഇനിമുതല്‍ ചൊല്ലേണ്ടത്.അടുത്ത തവണത്തെ മികച്ച അദ്ധ്യാപകര്‍ക്കുള്ള ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ അവാര്‍ഡിന് കൊച്ചുകേരളത്തില്‍ നിന്ന് പരിഗണിക്കാവുന്ന ഒരു മാതൃകാദ്ധ്യാപകനായിരുന്നു ശ്രീ ടി.ജെ ജോസഫ് എന്ന് ബ്ലോഗിലും മറ്റും വന്ന് കൊണ്ടിരിക്കുന്ന ചില ലേഖനങ്ങളും ഗവിതകളും കണ്ടാല്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടിയാന്‍റെ മഹനീയ സൃഷ്ടി ഞാനൊന്ന് അറ്റാച്ച് ചെയ്യുന്നുണ്ട്.

"പി.എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തില്‍ 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന പേരില്‍ പി.ടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പില്‍ നിന്നാണ് വിവാദ സംഭാഷണം ഉദ്ധരിച്ചത്.തിരക്കിട്ട് തയ്യാറാക്കിയതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒന്ന് തെരെഞ്ഞെടുക്കുകയായിരുന്നു.അതില്‍ 'മുഹമ്മദ്' എന്ന പേര് നല്‍കുക മത്രമേ താന്‍ ചെയ്തൊള്ളൂ.ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല" എന്ന് ശ്രീ ജോസഫിന്‍റെ പ്രസ്താവന ഈയടുത്ത് വായിച്ചിരുന്നു.ബി.കോം കുട്ടികള്‍ക്ക് പരീക്ഷക്ക് കൊടുത്ത ചോദ്യപേപ്പറില്‍ തികച്ചും 'യാദൃഛികമായി' കടന്ന് കൂടിയതാണത്രെ 'മുഹമ്മദ്' എന്ന് പേര്.

ഹിമാലയന്‍ ഗിരിശൃംഗങ്ങളില്‍ ആരാലും അറിയപ്പെടാതെ താമസിക്കുന്ന ഗുഹാവാസികളായ ചില പുരാതന ഗോത്ര വിഭാഗങ്ങളുടെ പുണ്യപുരുഷനും ദൈവവുമൊക്കെയായ ഈ 'പടച്ചോനെയും മുഹമ്മദിനെയും' ശ്രീ ജോസഫ് എങ്ങനെ അറിയാനാ.നോ ചാന്‍സ്!!

ഒരു സഹജീവി എന്ന നിലയില്‍ താങ്കളുടെ ദുഃഖത്തില്‍ പങ്ക് കൊള്ളുന്നതോടൊപ്പം തന്നെ ചോദിക്കട്ടെ സര്‍,

*തിരക്കിട്ട് തയ്യാറാക്കിയപ്പോള്‍ ഈയൊരു ഉദ്ധരണി തന്നെ താങ്കള്‍ തെരെഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?
*തികച്ചും മോശമായ പദപ്രയോഗങ്ങളടങ്ങിയ ഈയൊരു ഉദ്ധരണിയില്‍ എന്തിനാണ് താങ്കള്‍ 'മുഹമ്മദ്' എന്ന നാമം തന്നെ നല്‍കിയത്?
*ഇനി പേര് നല്‍കിയത് തികച്ചും യാദൃഛികമാണെന്ന വാദം അംഗീകരിച്ച് കൊണ്ട് തന്നെ ചോദിക്കട്ടെ.സഹപ്രവര്‍ത്തകരില്‍ ചിലരും ചോദ്യം ടൈപ്പ് ചെയ്ത ടൈപ്പിസ്റ്റ് വരെ ചോദ്യപേപ്പറിലെ പ്രസ്തുതഭാഗം തെറ്റിദ്ധാരണക്കിടയാക്കുമെന്നത് ചൂണ്ടിക്കാണിച്ചിട്ടും എന്തേ 'മുഹമ്മദ്' എന്ന പേരെങ്കിലും മാറ്റാനുള്ള സന്മനസ്സ് താങ്കള്‍ കാണിച്ചില്ല?

പോലീസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റി ചോദ്യപേപ്പര്‍ തയാറാക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ടിനെ ചില പൂലീസുകാര്‍ വളരെ സമര്‍ഥമായി അട്ടിമറിച്ചെന്ന വാര്‍ത്തയും ഇതോട് കൂട്ടി വായിക്കുക.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ താങ്കളുടെ വാക്കുകളെ എങ്ങനെയാണു പൊതുജനം വിശ്വാസത്തിലെടുക്കേണ്ടത്.എന്തൊക്കെയോ ചീഞ്ഞ് നാറുന്നില്ലേ പ്രിയ ജോസഫ് സര്‍?

തിരക്കഥകളുടെ രീതിശാസ്ത്രത്തെയും പി.ടിയേയും മറ്റുപലരും ഉദ്ധരിക്കുന്നതായി കാണാം.പടച്ചോനേയും മുഹമ്മദിനേയും തെറിവിളിക്കാനായി മാത്രം വായ തുറക്കുന്ന ചില മനോരോഗികളാണവരില്‍ ഭൂരിഭാഗവും എന്നതിനാല്‍ തന്നെ അവര്‍ക്ക് എന്‍റെ കയ്യില്‍ ഉത്തരമില്ല.ബിനുലാലിന്‍റേയും പി.ടിയുടേയും പ്രതികരണം മാധ്യമം പത്രത്തിലുണ്ട്.പോയി നോക്കാം.

120 കോടിയിലധികം വരുന്ന ലോകത്തെ ഒരു സമൂഹം അവരുടെ ജീവനേക്കാല്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരു മനുഷ്യനെ മുകളില്‍ പറഞ്ഞ പോലെ അവഹേളിച്ചത് യാദൃഛികമാണെന്ന് ജനങ്ങള്‍ ഇനിയും വിശ്വസിക്കണോ?

നിഷ്പക്ഷമായി കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍,ചോദ്യപേപ്പര്‍ വിവാദത്തിന് മുമ്പും ശേഷവും മുസ്ലിം സമുദായത്തിനെതിരെ ആസൂത്രിതമായി ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതാപരമായ കടന്നാക്രമണങ്ങളും കൂട്ടി വായിക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് കരുതാന്‍ തന്നെയാണ് ന്യായം.

നമുക്ക് പരിശോധിക്കാം.ഇവ്വിഷയവുമായി മെയിലില്‍ കിട്ടിയ ചില സംഭവങ്ങള്‍ സമയം ലാഭിക്കാനായി കോപ്പി ചെയ്യുന്നുണ്ട്.

1, ചോദ്യ പേപ്പര്‍ ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് അതായത് 22-03-10ന്
പത്തനംതിട്ടയില്‍ പ്രവാചകനെയും ഇസ്ലാമിനെയും ഒരു പരിഷ്കൃതസമൂഹത്തിന് ചേരാത്ത രീതിയില്‍ അധിക്ഷേപിച്ച് കൊണ്ടുള്ള ചിന്‍വാദ് പാലം എന്ന പുസ്തകം ഇറങ്ങിയത്.ഇതുമായി ബന്ധപ്പെട്ട് പാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.അറസ്റ്റ് വാര്‍ത്ത 23ആം തിയ്യതിയിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട
പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ 06-04-10ന് കോടതി
അഭിപ്രായപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം മതനിന്ദക്കുള്ള സ്വാതന്ത്ര്യമല്ലെന്നാണ്.

(അഭിപ്രായ സ്വാതന്ത്ര്യമെന്നും പറഞ്ഞ് വായില്‍ വന്നത് കോതക്ക് പാട്ടെന്ന രീതിയില്‍ ബൂലോകത്തെ വിഷമയമാക്കുന്ന ചില മാഷന്മാര്‍ക്കുമുള്ള താക്കീതാണ് കോടതിയുടെ ഈ അഭിപ്രായപ്രകടനം)

2, ഇതിനെതിരേ പ്രതിഷേധം കത്തിപ്പടരവേയാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പേരില്‍ കേരളത്തിലെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റും
ചിന്‍വാദ് പാലത്തെ ന്യായീകരിച്ചു കൊണ്ട് കത്തെഴുതിയത്.നിച്ച് ഓഫ്
ട്രൂത്ത് ഡയറക്ടര്‍ എം.എം അക്ബര്‍ എഴുതിയ പുസ്തകങ്ങളില്‍നിന്നു ചില
ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അവയെല്ലാം അദ്ദേഹം ക്രിസ്തുവിനെ
അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എഴുതിയതാണെന്നു സമിതി പറയുന്നു.അതിനെതിരേയാണ് പുസ്തകം ഇറക്കിയതെന്നാണ് ന്യായീകരണം.പ്രവാചകനിന്ദയ്‌ക്കെതിരേ മുസ്‌ലിംകള്‍ തുടരെ പ്രതിഷേധയോഗങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രവാദസംഘടനയാവാന്‍ സാധ്യതയുണ്ടെന്നും ജനപ്രതിനിധികള്‍ക്കുള്ള കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

3, ഇതിനു പിന്നാലെയാണ് 25-04-10ന് വീണ്ടും ഇസ്ലാമിനെ വിമര്‍ശിച്ച്
കൊണ്ട് 'ഇസ്‌ലാമികദര്‍ശനം-വിമര്‍ശനങ്ങള്‍ വസ്തുതകള്‍' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറങ്ങിയത്. മുളന്തുരുത്തി വെട്ടിക്കാട്ട് പുന്നക്കുഴി
വീട്ടില്‍ നോബിള്‍ എഴുതി എന്നവകാശപ്പെടുന്ന പുസ്തകത്തിനു നിലമ്പൂര്‍
സ്വദേശി റവ. ഡോ. ജോണ്‍സണ്‍ തേക്കടിയിലിന്‍റേതാണ് ആമുഖം.പുസ്തകത്തില്‍
ആദ്യാവസാനം ഇസ്‌ലാമിനും അല്ലാഹുവിനും പ്രവാചകനും എതിരേ രൂക്ഷമായി അധിക്ഷേപം ചൊരിയുന്നുവെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2009 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ പുസ്തകം
ഇതുവരെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നുവെങ്കിലും തൊടുപുഴ, ചുങ്കപ്പാറ സംഭവങ്ങള്‍ക്കു ശേഷം അവ പുറത്തുവിട്ടതായാണു സൂചന.ആലുവയിലാണ് പുസ്തകം രഹസ്യമായി വില്‍പ്പന നടത്തിയത്.(വാര്‍ത്ത 26-04-10ലെ പത്രങ്ങളില്‍)

4, ആലപ്പുഴ ഗുരുപുരത്തുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സി.ബി.എസ്.ഇ സ്‌കൂളിലെ
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും തലവടി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഇമാം
മണ്ണഞ്ചേരി കൊടിയന്താറ്റ് വീട്ടില്‍ നസീര്‍ മുസ്‌ല്യാരുടെ മകളുമായ ടി.എന്‍ നബാലയെ സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയതിനു
പുറത്താക്കി(വാര്‍ത്ത 05-05-10ന്‍റേയും തുടര്‍ന്നുള്ള ദിവസങ്ങളിലെയും
പത്രങ്ങളില്‍)

5, പുതുപ്പറമ്പ് ചുടലപ്പാറയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള
സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അറബി അധ്യാപിക മുഖമക്കന ധരിച്ചതിന്‍റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചീത്ത പറയുകയും ഈ വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പറഞ്ഞ് പുറത്താക്കുകയും ചെയ്തു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ടെസ്സി ആന്‍റോയെ
പുറത്താക്കാന്‍ തീരുമാനിച്ചു(വാര്‍ത്ത 09-05-10, 06-06-10 തേജസ്
ദിനപത്രത്തില്‍)

6, ഇരിട്ടിയിലെ വള്ളിത്തോടിനടുത്ത ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും
ഇരിട്ടിയിലെ സി.എം.ഐ ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലും ശിരോവസ്ത്രത്തിനും
ജുമുഅ നമസ്‌കാരത്തിനും വിലക്കേര്‍പ്പെടുത്തിയതിനെതിരേ നാട്ടുകാരുടെ
പ്രക്ഷോഭം( വാര്‍ത്ത 09-05-10ലെ പത്രങ്ങളില്‍)

7, മുഹമ്മദ് നബിയെയും ഇസ്ലാംമതത്തെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍
ഉള്‍പ്പെട്ട മൂന്ന് കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്ത നാല് പൊന്തക്കോസ്ത്
വിശ്വാസികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.(വാര്‍ത്ത
27-05-10ലെ പത്രങ്ങളില്‍)

8, കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ ജനങ്ങള്‍ പ്രക്ഷോഭ
രംഗത്തിറങ്ങി(വാര്‍ത്ത 02-06-10ലെ തേജസില്‍.പ്രക്ഷോഭത്തെ തുടര്‍ന്ന്
നിരോധനം പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായി)

9, പൂന്തുറ സെന്‍റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപിക മേഴ്‌സി
അഗസ്റ്റിന്‍ 7ആം ക്ലാസ് വിദ്യാര്‍ഥിനിയും ബീമാപള്ളി ആസാദ് നഗറില്‍
മുംതാസിന്‍റെ മകളുമായ ഷമീമയെ മഫ്ത അഴിച്ചുമാറ്റാന്‍ വിസമ്മതിച്ചതിന്‍റെ
പേരില്‍ മര്‍ദ്ദിച്ചു.സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഡി.പി.ഐ നിര്‍ദ്ദേശം
നല്‍കി(വാര്‍ത്ത 18-06-10, 20-06-10ലെ പത്രങ്ങളില്‍)

10, മുപ്പത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന താമരശ്ശേരി
അല്‍ഫോണ്‍സാ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രത്തിനും
ആണ്‍കുട്ടികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനും വിലക്ക്.ഇതെ തുടര്‍ന്ന്
രക്ഷിതാക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.(വാര്‍ത്ത 22-05-10ലെ
പത്രങ്ങളില്‍)

11, തിരുവനന്തപുരം തമ്പാനൂരിലെ ന്യൂജോതി പബ്ലിക്കേഷന്‍സ് ഇംഗ്ലീഷ് മീഡിയം
രണ്ടാംതരം വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച സ്റ്റെപിങ് സ്റ്റോണ്‍സ്
(പാര്‍ട്ട് രണ്ട്) എന്ന പാഠപുസ്തകത്തില്‍ പ്രവാചകന്റെ ചിത്രം
പ്രസിദ്ധീകരിച്ചു.പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പുസ്തകം പിന്‍വലിച്ചു.പ്രസാധകന്‍ വഞ്ചിയൂര്‍ മൂലവിളാകം ജോയ് ചെറിയാനെ പോലിസ് പിന്നീട് അറസ്റ്റ്
ചെയ്തു(വാര്‍ത്ത 24-05-10നും തുടര്‍ന്നുമുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍)

12, തിരുവനന്തപുരം പൂന്തുറ സെന്‍റ് ഫിലോമിന സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ
മഫ്ത അധ്യാപികമാര്‍ നിര്‍ബന്ധപൂര്‍വം അഴിപ്പിച്ചു.രക്ഷിതാക്കളുടെ
പ്രതിഷേധത്തെ തുടര്‍ന്ന് ഡി.ഡി.ഇ അന്വേഷണത്തിനുത്തരവിട്ടു.(വാര്‍ത്ത
03-06-10ലെ പത്രങ്ങളില്‍)

13, കൃസ്ത്യന്‍ മാനേജ്‌മെന്‍റിലുള്ള വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് ഹൈസ്‌കൂളിലും ശിരോവസ്ത്രം വിലക്കിയതായി പരാതി.(വാര്‍ത്ത
13-06-10ലെ പത്രങ്ങളില്‍)

14, എന്‍റെ നാട്ടില്‍ തൃപ്രയാറിനടുത്തുള്ള ഒരു കോണ്‍‌വെന്‍റില്‍ നിന്നും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുഖം മറച്ച കന്യാസ്ത്രീ തട്ടമിട്ട കുരുന്ന് പൈതലിന്‍റെ മുഖത്ത് ആഞ്ഞടിക്കണമെങ്കില്‍ എത്രത്തോളം അസഹിഷ്ണുതയും പരമതനിന്ദയും കുത്തിനിറച്ചതായിരിക്കും അവരുടെ മനസ്സ്.ശിരോവസ്ത്ര വിവാദം ഒറ്റപ്പെട്ട സംഭവമല്ല.കേരളത്തിലങ്ങോളമിങ്ങോളം സംഭവിച്ച് കൊണ്ടിരിക്കുന്നതാണ്.

മുസ്ലിം സമുദായത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ചൊരിഞ്ഞ് കൊണ്ട് ഒരു തെളിവുമില്ലാതെ ലൗ ജിഹാദ് നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ സഭയും സംഘ്പരിവാറും കോട്ടയം പത്രങ്ങളും മുന്നിട്ടിറങ്ങിയതും കേരളസമൂഹം മറക്കാറായിട്ടില്ല.

ഇതര സമൂഹങ്ങള്‍ ഇടകലര്‍ന്ന് പരസ്പര സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വെറുപ്പിന്‍റേയും സംശയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വിത്ത് പാകാനുള്ള ഗൂഢശ്രമങ്ങള്‍ വളരെ ആസൂത്രിതമായിത്തന്നെ നടന്ന് കൊണ്ടിരിക്കുന്നു എന്നല്ലേ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്.ഇതൊക്കെ സംഭവിക്കുന്നത് നമ്മുടെയൊക്കെ മൂക്കിന് താഴെത്തന്നെയല്ലേ പ്രിയരെ...

അന്നൊന്നും കാണാത്തത്ര ആവേശമാണ് പലര്‍ക്കും കൈവെട്ടല്‍ കേസില്‍ കാണുന്നത്.ഇരുപത്തഞ്ചിലധികം പോസ്റ്റുകള്‍.ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് കൊണ്ട് ചെയ്തവന്മാരെ ബാസ്റ്റാര്‍ഡ് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ചെയ്തവന്മാരുടെ ഉമ്മമാര്‍ക്ക് പണി വല്ലവന്‍റേയും കൂടെ കിടക്കലാണെന്ന് വരെ അങ്ങാടി ഭാഷയില്‍ പറഞ്ഞ് വെക്കുന്നുണ്ട് ചില 'സമുദായ സ്നേഹികള്‍'.'വികാരവിക്ഷോഭത്താല്‍' ആയുധമെടുത്തവരെ നിലക്ക് നിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയവരുടെ 'വികാരത്തള്ളിച്ച' കണ്ട് മൂക്കത്ത് വിരല്‍ വെക്കാനല്ലാതെ മറ്റെന്ത് ചെയ്യാന്‍!

ആനയുടെ ചെവിയിലെ തോട്ടി പോലെ മതേതരത്വം എന്നത് മുസ്ലിം സമുദായത്തിന്‍റെ മാത്രം ചെവിയില്‍ സ്ഥാപിക്കപ്പെട്ട ഒരു തോട്ടിയല്ല.തങ്ങളുടെ ചെവിയിലുമുണ്ട് ഒരു 'മതേതരത്വ തോട്ടി' എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണം.അത് നിലത്ത് വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.തോട്ടി തട്ടിത്തെറിപ്പിക്കുന്നത് അതിനി ഏത് കൊമ്പത്തെ മോനായാലും അപലപിക്കപ്പെടണം.അവന്‍റെ കൈക്ക് പിടിക്കുകയും വേണം.

കയ്യെടുക്കുന്നത് താലിബാനിസമാണെങ്കില്‍ കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടി നുറുക്കുന്നതും,തലകള്‍ അറുത്തെടുത്ത് കണ്ണൂരിന്‍റെ തെരുവില്‍ കാഴ്ചക്ക് വെക്കുന്നതും,കുഴിമാടങ്ങളില്‍ പോലും ബോംബുകള്‍ അടുക്കി വെച്ച് കണ്ണൂരിനെ ബോംബൂരാക്കുന്നതും,അസ്നമാരുടെ കാലുകളും സ്വപ്നങ്ങളും ബോംബെറിഞ്ഞ് തകര്‍ക്കുന്നതും,പള്ളിയിലേക്ക് പോകുന്നവരെ സ്വന്തം മക്കളുടെ മുമ്പിലിട്ട് കൊത്തിയരിയുന്നതും, നാട്ടുകാര്‍ക്ക് പ്രിയങ്കരനായ ഒരു കുടുംബത്തിന്‍റെ അത്താണിയായ സാധുമനുഷ്യനായ ഒരദ്ധ്യാപകനെ ക്ലസ്റ്റര്‍ യോഗസ്ഥലത്തിട്ട് അകാരണമായി ചവിട്ടിക്കൊല്ലുന്നതും 'തത്താലിബാനിസമാണ്'.

സമാധാനവും ശാന്തിയും പുലരേണ്ടത് നമ്മുടെ ഏവരുടേയും ആവശ്യമാണ്.രാജ്യത്തിന്‍റെ നിലനില്‍‌പ്പിന് അത്യന്താപേക്ഷികമാണ്.സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കട്ടെ.കുറ്റവാളികളും കുറ്റം ചെയ്യാന്‍ കാരണക്കാരായവരും മുകളില്‍ പറഞ്ഞ 'തത്താലിബാനിസക്കാരെ' ശിക്ഷിച്ച നമ്മുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ശിക്ഷിക്കട്ടെ.

ഒരു ചാനല്‍ ചര്‍ച്ചയില്‍ കെ.ഇ.എന്നും സിവിക് ചന്ദ്രനും അഭിപ്രായപ്പെട്ടത് പോലെ "പാര്‍ശ്വവത്ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു സമുദായത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ കാടിളക്കല്‍ അപകടകരമാണ്".
"തികച്ചും പ്രാദേശികമായ ഒരു സംഭവത്തെ ഊതിപ്പെരുപ്പിച്ച് മുസ്ലിം സമുദായത്തില്‍ നിന്നും ഏതോ ഒരു ഭീകരപ്രസ്ഥാനം പിറവിയെടുക്കുന്നു എന്ന രീതിയിലുള്ള പ്രചാരണത്തില്‍ നിന്നും മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും വിട്ട് നില്‍ക്കണം.അത് ദോഷം ചെയ്യും.മുസ്ലികളെ കൂടുതല്‍ പാര്‍ശ്വവത്ക്കരിക്കാനേ അത് ഉപകരിക്കൂ" എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വിശിഷ്യാ മുസ്ലിം സംഘടനകള്‍ക്കും ഉണ്ടാവുമെന്ന് തന്നെ പ്രത്യാശിക്കാം.

ചെന്നായും കുഞ്ഞാടും പിന്നെ മൊഹബ്ബത്തും

ഈ പുകിലുകള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന ഒരു 'മൊഹബ്ബത്തി'നെക്കുറിച്ച് പരാമര്‍ശിക്കപ്പെടാതെ പോകുന്നതെങ്ങനെ!ലൗ ജിഹാദിന്‍റെ സമയത്ത് പരസ്പരം ഒന്ന് ആലിംഗനം ചെയ്തപ്പോള്‍ തുടങ്ങിയതാണത്രെ സംഘ്പരിവാറിന് സഭയോടീ മൊഹബ്ബത്ത്.സംഗതി എന്തോ ഒരു പൊടി പാലില്‍ കലക്കിക്കൊടുത്തതാണെന്നാ നാട്ടിലൊക്കെ സംസാരം.അല്ലെങ്കി ഇങ്ങനുണ്ടോ ചടപടാന്നൊരു മൊഹബ്ബത്.

ഗ്രഹാം സ്റ്റെയിനിന്‍റേയും പിഞ്ചുമക്കളുടെയും മാംസം കരിഞ്ഞ ആ പച്ചമണം ഇന്നും തങ്ങി നില്‍‌പ്പുണ്ട് ഒറീസയുടെ അന്തരീക്ഷത്തില്‍.കാണ്ഡമാലിന്‍റെ തെരുവില്‍ ഒരു കൂട്ടം സംഘിക്കുട്ടികള്‍ തന്‍റെ മാനം പിച്ചിച്ചീന്തിയെറിയുന്ന സമയത്ത് ആ കന്യാസ്ത്രീ സഹോദരിയുടെ തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയുടെ പ്രതിധ്വനി ഇത് വരെ നിലച്ചിട്ടില്ല.

ചരിത്രപരമായും സാമൂഹ്യപരമായും തന്‍റെ കൂട്ടായവന്‍റെ ചോരക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ സംഘിയുമായി കൈ കോര്‍ക്കുമ്പോള്‍ ചെന്നായ്ക്ക് ആട്ടിന്‍ കുട്ടിയോട് തോന്നുന്ന ഈ മൊഹബ്ബത്തിന്‍റെ കാപട്യത്തെക്കുറിച്ച് ഒരു വട്ടം ആലോചിക്കുക.ഇനി ഓര്‍മ്മകള്‍ മരിച്ചെന്നാണെങ്കില്‍ ഒന്ന് 'കാണ്ഡമാല്‍' സന്ദര്‍ശിക്കാന്‍ അപേക്ഷ.ഓര്‍മ്മകള്‍ പുതുക്കാന്‍ ഉപകരിക്കും.

Wednesday, June 30, 2010

ഇശലിന്‍ തേന്‍ തുള്ളി

കുറച്ച് നാളായുള്ള ഒരാഗ്രഹം അങ്ങനെ പൂവണിയുന്നു.ഒരു പാട്ട് ബ്ലോഗ് തുറക്കുന്നു.ക്ഷമ ശ്ശി കുറവായതിനാല്‍ റെക്കോര്‍ഡിങ് സോഫ്റ്റ് വെയറില്‍ കുത്തിപ്പിടിച്ചിരിക്കാന്‍ വയ്യ.ചുമ്മാ അങ്ങു പാടി റെക്കോര്‍ഡി.അതിന് ഇച്ചിരി എക്കോയും കൊടുത്തു.

ചിന്തയും ജാലകവും എന്‍റെ പാട്ട് ബ്ലോഗിലേക്ക് ഇത് വരെ ഒരു മൂന്നടി വഴി പതിച്ച് നല്‍കിയിട്ടില്ല.അവര്‍ വഴി തരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയുമില്ല.അതിനാല്‍ തത്ക്കാലം എന്‍റെ ഇടത്തിലൂടെ പാട്ട് ബ്ലോഗ് 'മെഹ്ഫില്‍' ലേക്ക് ഒരു കുറുക്ക് വഴി വെട്ടുകയാണ്.പ്രിയവായനക്കാര്‍ സന്ദര്‍ശിക്കുമല്ലോ.


ഇശലിന്‍ തേന്‍ തുള്ളികള്‍ക്കായൊരിടം

Sunday, June 6, 2010

'ഹെഡ്‌ലിയെ ചോദ്യം ചെയ്യല്‍'. (ആന മയിലൊട്ടകം)

ചെങ്ങായീന്‍റെ ഒരു പോട്ടോയെങ്കിലും തായോ ഒബാമ സായിപ്പേ.'ജോധ്യം' ചെയ്ത് ഞങ്ങളിന്ത്യക്കാരൊന്ന് വിഷമം തീര്‍ക്കട്ടെ.നമ്മളു കാല്‍ക്കല്‍ വീണു മുറവിളി കൂട്ടാന്‍ തുടങ്ങീട്ട് കാലം കൊറച്ചായിരിക്കുന്നു.ആണവകരാറില്‍ ഒപ്പിട്ടില്ലേ.ഇറാനെതിരെ രക്ഷാസമിതിയില്‍ വോട്ട് ചെയ്തില്ലേ.പണ്ടത്തെ പോലല്ല.ഇങ്ങളെ ഗേള്‍ ഫ്രണ്ട് ഇസ്രായേലിനെ ഞങ്ങക്കിപ്പോ പെരുത്തിഷ്ടാണ്.പോരാത്തേന് ഇടക്കിടക്ക് സുയിപ്പിക്കണുണ്ട്.എണ്ണയിട്ട് കാല് ഞെക്കിത്തരണ്‌ണ്ട്.ഇങ്ങനൊക്കെ ചെയ്തിട്ടും.ഒന്നു മൈന്‍ഡ് ചെയ്യ.ഒരനുകൂല പ്രതികരണം. ആഹ! ഒന്നുല്ല :(

ഓനെ വിട്ട് തരാന്‍ അമേരിക്കയിലെ എന്തോ കോപ്പ് നിയമം അനുവദിക്കുന്നില്ല പോലും.മുംബൈ ആക്രമണത്തില്‍ ഹെഡ്‌ലി ഗൂഢാലോചന നടത്തിയതിന് മതിയായ തെളിവുകളുണ്ടെന്ന് ഇന്ത്യ.ഇന്ത്യയില്‍ വന്ന് ബോംബും പൊട്ടിച്ച് നമ്മുടെ നാട്ടാരേം കൊന്ന് ജനങ്ങളുടെ സമാധാനം തകര്‍ത്ത് രാജ്യത്തിന്‍റെ പരമാധികാരത്തെ വെല്ലുവിളിച്ച്...

കള്ള ഹിമാറ്.അമേരിക്കന്‍ പാസ്സ്പോര്‍ട്ട് ഉണ്ടെന്ന് വെച്ച് പൂ മോനെ ഒരു വാര അകലെ നിന്നെങ്കിലും ഒന്ന് കാണാന്‍ ഇത് വരെ അനുവദിച്ചിട്ടില്ല.ഇത് തിണ്ണബലവും അഹങ്കാരവും മാത്രമല്ലത്രെ.ഗഡി ലശ്ക്കറിന്‍റേം എഫ്.ബി.ഐ യുടേയും സം‌യുക്ത ഏജന്‍റാണ്.ലവനെ വിട്ട് കൊടുത്താല്‍ ബോംബെ പോലുള്ള പൊട്ടലുകള്‍ക്കും ചീറ്റലുകള്‍ക്കും പിന്നിലെ അമേരിക്കന്‍ താത്പര്യം പുറത്താവും.അതിനാലാണ് ഇവനെ വിട്ട് കൊടുക്കാതിരിക്കാനുള്ള അമേരിക്കന്‍ 'നിയമങ്ങള്‍' ഉണ്ടാവുന്നത് എന്നൊക്കെ മാധ്യമങ്ങള്‍ അടക്കം പറയുന്നുണ്ട്.

ഇനി ഈ അനീതിക്കെതിരെയുള്ള നമ്മുടെ നേതാക്കന്മരുടെ പ്രസ്താവന നോക്കാം.

'ഇന്ത്യന്‍ നിയമ സംവിധാനങ്ങളെ യുഎസ് ബഹുമാനിക്കുന്നതുപോലെ യുഎസ് നിയമ സംവിധാനങ്ങള്‍ ഹെഡ്‌ലിക്ക് നല്‍കിയ ആനുകൂല്യങ്ങളെ ഇന്ത്യ അംഗീകരിക്കേണ്ടതുണ്ട്' - എസ്.എം കൃഷ്ണ.

മനസ്സിലായില്ലേ?അയ്ക്കുറപ്പില്ലാന്ന് അന്താരാഷ്ട്ര ഭാഷയില്‍ പറഞ്ഞതാ മൂപ്പര്‍.നിയമ സം‌വിധാനങ്ങളും ഒരു യു.എസ് ബഹുമാനവും..

അങ്ങനെ അവസാനം ആറ്റ്നോറ്റ് കാത്തിരുന്നിട്ട് നമ്മുടെ എന്‍.ഐ.എക്ക് ഹെഡ്‌ലിയെ ഒരു നോക്ക് കാണാനുള്ള ഫാഗ്യം ലഭിച്ചിരിക്കുന്നു.

കൊച്ചിയില്‍ നിന്ന് അണ്‍ഡര്‍വെയര്‍ വാങ്ങിയ കടവരെ ഹെഡ്‌ലി തൊട്ട് കാണിക്കുമെന്നാണ് എന്‍.ഐ.എ പ്രതീക്ഷ.ഒരു വഴിക്ക് പോകുന്നതല്ലേ.പ്രതീക്ഷ നല്ലതാണ്.ഒരു എഫ്.ബി.ഐ ഏജന്‍റിനോട് ഓന്‍റെ കുടീ ചെന്നുള്ള ഈ ഇന്‍റര്‍വ്യൂവില്‍ രഹസ്യങ്ങള്‍ എത്ര കണ്ട് 'ചുരുളഴിയുമെന്ന്' കാത്തിരുന്ന് തന്നെ കാണണം.

ഇന്ത്യയില്‍ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട പാനീയം.സാത്തുക്കുടി,നാരങ്ങ വെള്ളം ഇനി വല്ല മോരോ സംഭാരമോ?'ചോദ്യാവലിയില്‍' ഇങ്ങനൊരു ചോദ്യം കൂടെ ഉള്‍പ്പെടുത്തിയാല്‍ ഒരു ശരിയുത്തരമെങ്കിലും പഹയനെക്കൊണ്ട് പറയിപ്പിച്ചല്ലോ എന്ന സമാധാനത്തോടെ എന്‍.ഐ.എ ടീംസിനു മടങ്ങാം.

Friday, May 21, 2010

എവിടെയാണിവര്‍ക്ക് പിഴക്കുന്നത് ?

'കുക്ക് ഇക്ക'

ഞാന്‍ അങ്ങനെയാ മൂപ്പരെ വിളിക്കാറ്.ഫ്ലാറ്റിലെ കുക്ക്.ഒരു കോഴിക്കോട്ടുകാരന്‍ മധ്യവയസ്ക്കന്‍.ഒന്നൊന്നര വയര്‍,കൊഴിഞ്ഞ് തീരാറായ മുടി,പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ സാമാന്യം ഒരു പ്രവാസിക്ക് വേണ്ട ഗുണഗണങ്ങളെല്ലാം തികഞ്ഞ ഒരുത്തന്‍.രണ്ട് മൂന്ന് മാസമായി ഞാന്‍ ഇദ്ധേഹത്തെ കാണുന്നു.പണിയില്ലാതെ ഫ്ലാറ്റില്‍ ഇരിക്കുന്നതിനാല്‍ ഇടക്ക് മൂപ്പരുടെ അടുത്ത് പോയി കോഴിക്കോടന്‍ ബിരിയാണി, മജ്ബൂസ് എന്നിവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയിരിക്കും.അങ്ങനെ പെട്ടെന്ന് തന്നെ അങ്ങോരുമായി പെട്ടെന്ന് സൗഹൃദത്തിലായി.

ഖത്തറിലെ ഫ്ലാറ്റിലെത്തി ആദ്യത്തെ മാസം.ദുഫായി വിട്ട് നാട്ടില്‍ ഒരു വര്‍ഷം വെറുതെ ഇരിക്കേണ്ടി വന്നതിന്‍റെ ക്ഷീണം തീര്‍ക്കണ്ടേ.കുക്ക് ഇക്കാന്‍റെ മജ്ബൂസും നെയ്ച്ചോറും കോളിഫ്ലവര്‍+ചിക്കന്‍ മിക്സ് ചെയ്തുണ്ടാക്കുന്ന കോച്ചിയും(ഞാനിട്ട പേരാണ്) മുന്നിലേക്കെത്തേണ്ട താമസമേ ഉണ്ടായിരുന്നൊള്ളൂ.പ്ലേറ്റ് ഇങ്ങനെ അധികനേരം നിറഞ്ഞിരിക്കുന്നത് എനിക്കിഷ്ടല്ല.അത് ഒജീനത്തെ അപമാനിക്കലാത്രെ.പണ്ട് വല്ലിമ്മാന്‍റെ കയ്യീന്ന് കിട്ടിയ ഉപദേശങ്ങളില്‍ ഏറ്റവും ശുഷ്കാന്തിയോടെ അക്ഷരം പ്രതി ഞാന്‍ പാലിക്കുന്നത് ഇത് മാത്രമാണ്.ആദ്യത്തെ മാസം തന്നെ രണ്ട് കിലോ കൂടിക്കിട്ടി.

ഇത്രയും പറഞ്ഞത് റപ്പായി ജൂനിയര്‍ എന്ന പദവി എനിക്ക് പതിച്ച് കിട്ടാന്‍ വേണ്ടിയല്ലെന്നും ഞാനമ്മാതിരി തീറ്റക്കാരനാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കില്ലെന്നും കരുതട്ടെ.കുക്ക് ഇക്കാന്‍റെ കുക്കിങിനെ കുറിച്ചൊരു ധാരണ വേണമല്ലോ...ഒന്നൊന്നര ഫുഡ് തന്നെ.എന്നാല്‍ ഞാന്‍ വന്ന് രണ്ടാമത്തെ മാസം മുതല്‍ തുടങ്ങി പ്രശ്നങ്ങള്‍.ചിക്കന്‍ മജ്ബൂസ് ഉള്ള ദിവസം വേറെ എന്ത് പരിപാടിയുണ്ടെങ്കിലും അതും മാറ്റി വെച്ച് ഫുഡ്ഡാന്‍ വന്നിരിക്കുന്ന ഞങ്ങളെ വരവേല്‍ക്കുന്നത് ചകിരി നാര് പോലെ മസാല പിടിക്കാത്ത വേവാത്ത ചിക്കന്‍.കിടക്കുന്ന കിടപ്പ് കണ്ടാല്‍ 'വിത്തൗട്ട് കോയീസ് പെര്‍മിഷന്‍' മൂപ്പരെ എടുത്ത് മജ്ബൂസിലിട്ടതാണെന്ന് തോന്നും.ഖത്തറിലെ ഏതോ ഒരു പിശുക്കന്‍ മനസ്സില്ലാ മനസ്സോടെ ദാനം ചെയ്ത അരി കൊണ്ട് വെച്ച പോലോത്തെ ചോറും.ഒരു മാതിരി കോപ്പിലെ ഫുഡ്.കുക്കിനെ മാറ്റണം.ഇത് ശരിയാവില്ല.പരാതികള്‍ ഉയര്‍ന്ന് തുടങ്ങിയപ്പോള്‍ എന്താ പറ്റിയതെന്നറിയാന്‍ ഒരു ദിവസം ഞാന്‍ മൂപ്പരെ സമീപിച്ചു.

"കുക്ക്ക്കാ ഇങ്ങക്ക് സുഖം തന്നെ?തടി ഇത്തിരി കൂടീണ്ട്ട്ടോ.പിന്നേയ് ഒരു കാര്യം ചോയ്ക്കാനുണ്ട്.മജ്ബൂസില് ഇടുമ്പോ കോയീന്‍റെ പെര്‍മിഷന്‍ വാങ്ങിച്ചൂടെ കോയാ ഇങ്ങക്ക്.എന്തിനാ ചുമ്മാ ആള്‍ക്കാരെക്കൊണ്ട് പറയിപ്പിക്കണേ."

എന്‍റെ 'ചൊറിയല്‍' മൂപ്പര്‍ക്ക് മനസ്സിലായില്ല.ഉള്ളി കട്ട് ചെയ്യുന്നത് നിര്‍ത്തി മുഖമുയര്‍ത്തി ഗൗരവത്തില്‍ എന്നെ നോക്കി.ചോദ്യം ഇഷ്ടപ്പെട്ടില്ല/പറഞ്ഞത് മനസ്സിലായില്ല എന്ന മട്ടില്‍.ഒരിടത്ത് ഒരു പോസ്റ്റിട്ടതിന്‍റെ ക്ഷീണം ഇത് വരെ തീര്‍ന്നിട്ടില്ല അതിന്‍റെ കൂടെ വല്ലാതെ തമാശിച്ച് അയാളുടെ വായിലുള്ളതും കൂടി കേള്‍ക്കാന്‍ തീരെ താത്പര്യമില്ലാത്തോണ്ട് നേരിട്ട് കാര്യം പറഞ്ഞു.

'അല്ലിക്കാ ഇങ്ങടെ ഫുഡിനെച്ചൊല്ലി ഫ്ലാറ്റാളികള്‍ പരാതി പറയുന്നുണ്ട്.എന്താ പറ്റിയതെന്നറിയാന്‍ വേണ്ടി ഞാന്‍ ചുമ്മാ...'

'ഹാ.അങ്ങനെ തെളിച്ച് പറ.ഞാങ്കരുതി ഇയ്യെന്നെ ആസാക്കുന്നതാണെന്ന്.'

കാര്യം പിടി കിട്ടിയ കുക്ക് ഇക്ക ഉള്ളിവെട്ട് തുടരുന്നതിനിടെ പറഞ്ഞു.'മോള് ബി.കോം കഴിഞ്ഞ് വീട്ടിലിരിക്യാ.ഒരു കോഴ്സിന് ചേരണന്ന് കൊറച്ചായി പറയണ്.ഫീസ് അന്വേഷിച്ചിട്ട് വിളിക്കാന്‍ പറഞ്ഞിരുന്നു ഞാന്‍.ഓള് വിളിച്ചിരുന്നു.60000 ഉറുപ്യ വേണംത്രെ.കായി ഒപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് ഞാന്‍.ഗ്രാഫിക് ഡിസൈന്‍ ആണ്.ഇത് പഠിച്ചാല് ജോലിക്കൊക്കെ സാധ്യതയുണ്ടോടാ?

***ഇതിന്‍റെ സാധ്യതയെക്കുറിച്ചൊന്നും എനിക്കറിയില്ല ഇക്കാ.വേറെ കോഴ്സ് ഒന്നുമില്ലേ.ബി.എഡിനു വിടുന്നതല്ലേ കുറച്ച് കൂടെ നല്ലത്.അതാകുമ്പോ ജോലി സാധ്യതയുണ്ടെന്നാ എനിക്ക് തോന്നുന്നേ.അല്ലെങ്കിത്തന്നെ ഇത്ര പെട്ടെന്ന് നിങ്ങളെവിടുന്നാ ഇത്രേം കാശുണ്ടാക്കുന്നേ.ബി.കോം+ഗ്രാഫിക് ഡിസൈന്‍.അതും എന്തോ ഒരു മാച്ചില്ലല്ലോ..ആട്ടെ.എന്താ അവള്‍ ഇത് തന്നെ തെരെഞ്ഞെടുത്തത്.ഗ്രാഫിക്ക് ഡിസൈനിങ്ങില്‍ കമ്പമുണ്ടോ?***

അങ്ങനൊന്നും ഇല്ല.ഈ കോഴ്സിന് ചേര്‍ന്നാല് പഠിക്കുന്നിടത്ത്ന്ന് ലാപ്പ്ടോപ്പ് കിട്ടുമത്രെ.അതാ കാരണം.പിന്നെ കെട്ട് പ്രായം കഴിഞ്ഞ് നില്‍ക്കുന്നോണ്ട് അവളെയിങ്ങനെ വീട്ടില് ഇരുത്താനും പറ്റില്ല.അതോണ്ട് ഞാന്‍ സമ്മതം മൂളിയതാ.

***അത് ശരി.അപ്പോ അതാണ് കാര്യം.നിങ്ങള്‍ ഓള്‍ക്ക് വിളിച്ചിട്ട് ഓളോട് ഇതിന് പോകണ്ടാന്ന് പറ.ബി.എഡ് സെന്‍റര്‍ അടുത്തുണ്ടാവും.അത് അന്വേഷിക്കാനും പറ.ചുമ്മാ നിങ്ങള്‍ നിലയറിയാതെ പെരുമാറല്ലേ ചങ്ങാതീ.കുട്ടികള്‍ക്ക് കാര്യങ്ങള്‍ അറിയില്ലെങ്കില്‍ പറഞ്ഞ് കൊടുക്കേണ്ട നിങ്ങള്‍ അവരുടെ താളത്തിനൊത്ത് തുള്ളുകയാണോ വേണ്ടത്.എന്നിട്ട് അനാവശ്യ കാര്യങ്ങള്‍ക്കായി കിടന്ന് ടെന്‍ഷനടിക്കുന്നു.ചുമ്മാ...(ഇത്തിരി ചൂടായിത്തന്നെ ഞാന്‍ പറഞ്ഞു)

ആ സാധു ദയനീയമായി എന്നെയൊന്ന് നോക്കി.അങ്ങനെയല്ലെടാ നിനക്കറിയില്ല എന്‍റെ പ്രശ്നങ്ങള്‍.

വളരെ ചുരുക്കിപ്പറയട്ടെ മൂപ്പരുടെ കഥ.മൂന്ന് പെണ്മക്കള്‍.മൂത്തവള്‍ക്ക് മൊഞ്ച് ഇത്തിരി കുറവാണ്.കൂടെ തടിച്ച ശരീരപ്രകൃതിയും.കല്യാണപ്രായം കഴിഞ്ഞിരിക്കുന്നു.വരുന്നവര്‍ താങ്ങാന്‍ കഴിയാത്ത സ്ത്രീധനവുമാണ് ചോദിക്കുന്നത്.ഇക്കാരണങ്ങളെക്കൊണ്ട് തന്നെ നിക്കാഹ് വൈകി.താഴെയുള്ളവര്‍ക്കും കെട്ട് പ്രായം ആയിരിക്കുന്നു.അങ്ങനെ നിവൃത്തിയില്ലാതെ മൂത്തവളെ നിര്‍ത്തി തൊട്ട് താഴെയുള്ള കാണാന്‍ വലിയ കുഴപ്പമില്ലാത്ത കുട്ടിയെ കെട്ടിച്ചയച്ചു.അതും അയാളെക്കൊണ്ട് കഴിയാത്ത സ്ത്രീധനവും കൊടുത്ത്.

ഗതികേട് നോക്കണേ കെട്ടിയവനോ ഒരു മുഴുക്കുടിയനും.കുടിക്കാന്‍ കാശില്ലാതാകുമ്പോള്‍ ആ കുട്ടിയെ അവന്‍ വീട്ടില്‍ കൊണ്ട് വന്നാക്കും.എന്നിട്ട് ബാപ്പാക്ക് വിളിപ്പിക്കും.'ഉപ്പാ കാശ് വേണം.ഇല്ലെങ്കി ഇയാള് ന്നെ മൊഴി ചൊല്ലും ഉപ്പാ'.അമര്‍ത്തിപ്പിടിച്ച വിതുമ്പല്‍ ബാപ്പാടെ ശബ്ദം കേള്‍ക്കുമ്പോഴേക്കും കൈവിടും.കുഞ്ഞുമോളുടെ തേങ്ങിക്കരച്ചില്‍ കേട്ട് ചങ്ക് തകര്‍ന്ന് ആ സാധു ഓടി നടന്ന് കാശ് ഒപ്പിച്ചയക്കും.കല്യാണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം തുടങ്ങിയതാണത്രെ മരുമകന്‍റെ ഈ ഗുണ്ടാ പിരിവ്.അതിനിടെ ആഭരണങ്ങള്‍ വാങ്ങിയിടത്ത് പറഞ്ഞ അവധി തീര്‍ന്നു.മോളെ കെട്ടിച്ച് കൊടുത്ത വീട്ടില്‍ പോയി ആഭരണങ്ങള്‍ ഊരിയെടുക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു ജ്വല്ലറിക്കാര്‍.

ഇളയ മോള്‍ നന്നായി പഠിക്കും.അവളെ ബി.ടെക്കിന് വിടണം.മൂത്ത മകളുടെ വലിയ ആഗ്രഹമാണ് ഒരു ലാപ്പ് ടോപ്പ്.കൂടെ ഒരു നെറ്റ് കണക്ഷനും.നാട്ടില്‍ പോകുന്നതിന് മുമ്പ് ലാപ്പ്ടോപ്പ് എങ്ങനെയെങ്കിലും വാങ്ങിക്കണം.അതില്ലാതെ അങ്ങോട്ട് ചെന്നാല്‍ മനസ്സമാധാനം തരില്ല.ഇത് മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പുറമെയുള്ള കുക്ക് ഇക്കാന്‍റെ ആഗ്രഹങ്ങള്‍.

ഇനി മൂപ്പരുടെ വരുമാനം എത്രയാന്ന് അറിയണ്ടേ..1500 റിയാല്‍(19000 RS.)രണ്ട് ഫ്ലാറ്റിലെ കുക്കിങിന് കിട്ടുന്ന ശമ്പളം.റൂമും ചിലവും കഴിഞ്ഞാല്‍ ബാക്കി 12000 ക.അതില്‍ ഒരു ഫ്ലാറ്റുകാര്‍ അദ്ധേഹത്തിന്‍റെ സര്‍‌വ്വീസ് ടെര്‍മിനേറ്റ് ചെയ്തു.ഇപ്പോഴത്തെ ശമ്പളം അങ്ങനെ 750 ഖത്തര്‍ റിയാല്‍ ആയി ചുരുങ്ങി.വിസയില്ല.ഏത് സമയവും പോലീസ് പൊക്കാം.അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം മൂപ്പര്‍ അപ്രത്യക്ഷനായത്.എവിടെയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല.മൊബൈല്‍ സ്വിച്ഡ് ഓഫ്.കഴിഞ്ഞ ആഴ്ച മുതല്‍ ചിലര്‍ തിരഞ്ഞ് വരാനും തുടങ്ങി.വന്‍ സംഖ്യയുടെ സ്വന്തം കടങ്ങള്‍ക്ക് പുറമെ ഫ്ലാറ്റിലെ ചിലര്‍ക്കെന്ന് പറഞ്ഞും പലരില്‍ നിന്നും കാശ് വാങ്ങിയിരിക്കുന്നു.അങ്ങനെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'കുക്ക് ഇക്ക' മുങ്ങി.

*കള്ളന്‍.
*ഇയാള് ഇത്തരക്കാരനെന്ന് കരുതിയില്ല.
*എനിക്ക് പണ്ടേ അറിയാരുന്നു കള്ളനാണെന്ന്.ഞാനിത്തിരി ഡിസ്റ്റന്‍സ് ഇട്ടാണു നിന്നത്.അതിനാല്‍ കാശ് പോയില്ല.
*എത്രയൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇമ്മാതിരി ചതിക്കാന്‍ പാടുണ്ടോ.
*എന്നാലും പോകുന്നതിന് മുമ്പ് അയാക്കൊന്ന് പറയാരുന്നു.
*ഇയാളിനി ജയിലിലാകാനും സാധ്യതയുണ്ട്.

കുക്ക് ഇക്കാനെ ചുറ്റിപ്പറ്റി ഫ്ലാറ്റിലെ ചര്‍ച്ചകള്‍ ദാ ഇങ്ങനെ പോകുന്നു.

ആരെയാ കുറ്റം പറയേണ്ടത് ?
എവിടെയാ 'കുക്ക് ഇക്കമാര്‍ക്ക്' പിഴക്കുന്നത് ?

Friday, May 7, 2010

നന്ദിഗ്രാം മണക്കുന്നു.നിങ്ങള്‍ക്കോ ?

വികസനമാണത്രെ വികസനം.(എന്‍റെ ഇടമായത് കൊണ്ട് ഇവിടെ തുപ്പുന്നില്ല)ആരുടെ കീശേം പള്ളേം വികസിപ്പിക്കാനാണാവോ?ജനങ്ങള്‍ക്ക് വേണ്ടാത്ത ജനഹിതം മാനിക്കാതെ ഇല്ലാത്ത വ്യവസായമേഖലയിലേക്ക് ഇത്ര 'ധിടുക്കത്തില്‍' നാലുവരിപ്പാത വെട്ടാന്‍ എളമരം ചേട്ടന്‍ ഇറങ്ങിത്തിരിച്ചതിന് പിന്നിലെ ചേതോവികാരം എന്തായിരിക്കും.മാലോകര്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്.സംഗതി ഉള്ളതാണേലും ഇല്ലാത്തതാണേലും തെളിച്ച് ഇവിടെ എഴുതാന്‍ നിക്കിത്തിരി പേടിണ്ടേ.സര്‍ സി.പീടെ കാലമാണത്രെ.

മന്ത്രി കൊണ്ട് വരുന്ന വികസനം എന്ത് കോപ്പാന്ന് കിനാലൂര്‍കാര്‍ക്ക് അറിയില്ല.നാട്ടുകാര്‍ ചേര്‍ന്ന് സൂപീകരിച്ച ജാഗ്രതാ സമിതിക്ക് അറിയില്ല.എന്തിനേറെ സ്ഥലം എം.പി പോലും കൈ മലര്‍ത്തി പറയുന്നു മാഫീ മാലൂം.ചോദിച്ചോട്ടെ.ഏത് ഉമ്മാന്‍റെ മോന്‍റെ വീട്ടീ കുത്തിരുന്ന് പടച്ചുണ്ടാക്യേതാണപ്പാ ഇത്.

മലേഷ്യന്‍ കമ്പനി ഉപഗ്രഹനഗരം ആന മയിലൊട്ടകം എന്നൊക്കെ പെറുമ്പറ മുഴക്കി തുടങ്ങിയ പദ്ധതി ഇപ്പോ ചെരിപ്പ് വ്യവസായത്തില്‍ എത്തി നില്‍ക്കുന്നുവെന്നാ കേള്‍ക്കണേ.ഈ ചെരിപ്പ് കമ്പനിയിലേക്കാണത്രെ നാലുവരിപ്പാത വെട്ടാനായി പോലീസും സഖാക്കളും സംഘടിച്ചെത്തിയത്.കേവലം ഒരു ചെരിപ്പ് കമ്പനിയിലേക്ക് നാലു വരിപ്പാത!ഹോ പാവങ്ങളുടെ പാര്‍ട്ടിക്ക് വികസനത്തോടുള്ള ഒരു ശുഷ്കാന്തി നോക്കണേ.നന്ദി ഗ്രാം മണക്കുന്നില്ലേ പ്രിയരേ...

മക്കളേ കുട്ടിസഖാക്കളേ ഇത് പശ്ചിമബംഗാളല്ല നന്ദിഗ്രാമല്ല സിംഗൂരുമല്ല.ഇളമരത്തുള്ള കരീം മുതലാളിക്ക് തോന്നുമ്പോ വെട്ടിയെടുത്ത് കൊണ്ട് പോകാന്‍ കിനാലൂര്‍ അങ്ങോര്‍ക്ക് സ്ത്രീധനം കിട്ടിയതുമല്ല.നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അടങ്ങുന്നവരെ ചട്ടിത്തൊപ്പിക്കാരായ ക്രിമിനലുകളെ വിട്ട് നിര്‍ദ്ദാക്ഷിണ്യം ഭീകരമായി തല്ലിയൊതുക്കി ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി ഇല്ലാതാക്കി അങ്ങു ഞെളിഞ്ഞ് നടക്കാമെന്ന് കരുതിയോ പ്രമാണിമാരേ കുത്തക മുതലാളിമാരേ.ചെങ്ങറ, ബീമാപള്ളി, വര്‍ക്കലയിലെ ദളിത് വേട്ടയും സുജയുടെ ഗര്‍ഭം അടിച്ച് കലക്കലും, ഇപ്പോഴിതാ കിനാലൂരും.

ഹല്ല.അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.എങ്ങോട്ടായിത്.വന്ന വഴികളെല്ലാം മറന്ന് കൊടി വെച്ച കാറിനുള്ളിലേക്ക് സഖാക്കന്മാരെ പിടിച്ചിരുത്തിയ പാവം ജനങ്ങളേയും വിസ്മരിച്ച് എങ്ങോട്ടാ കുതി കുത്തിയുള്ള ഈ പാച്ചില്‍ ?

LinkWithin

Related Posts with Thumbnails