Sunday, January 27, 2013

വിശ്വരൂപത്തിന്‍ 'വിശ്വരൂപം'





അമേരിക്കന്‍ ഭീകര വിരുദ്ധ പദ്ധതികളെ കാര്യമായി പിന്തുണക്കുന്നതാണ് വിശ്വരൂപം എന്ന സിനിമ.ആന്‍റി ഇസ്ലാമിക് എന്നതിനേക്കാള്‍ ചിത്രത്തിന് ചേരുന്ന വിശേഷണം പ്രോ അമേരിക്കന്‍ എന്നതാണ്.പ്രൊ അമേരിക്കന്‍ സമം ഇസ്ലാമിക വിരുദ്ധത എന്ന സമവാക്യമാണു കുഴപ്പങ്ങളെ കഠിനമാക്കുന്നത്.വിശ്വരൂപം എന്ന ചിത്രത്തില്‍ അമേരിക്കയുടെ ഭീകരതക്കെതിരായ ആഗോളയുദ്ധത്തിന് പൂര്‍‌ണ്ണ പിന്തുണ നല്‍കുന്ന കമല്‍ ഹാസനെയാണ് കാണാന്‍ കഴിയുക.എഴുത്തിലായാലും കഥാപാത്ര സൃഷ്ടിയിലായാലും വിശ്വരൂപം ഒരുക്കിയ കമല്‍ അമേരിക്കയോട് ചേര്‍ന്ന് നില്‍ക്കുന്നു.

താന്‍ കമല്‍ ഹാസനാണോ കമാല്‍ ഹസ്സനാണോ എന്ന കാര്യത്തില്‍ പോലും ഒരു തരം ഇരട്ടസ്വഭാവത്തിന്‍റെ ലീല പുലര്‍ത്തുന്ന കമല്‍ ഹാസന്‍ പ്രത്യക്ഷ തലത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ ഇസ്ലാം അവസ്ഥയുടെ രാഷ്ട്രീയ നിസ്സഹായതയോട് അനുഭാവം പുലര്‍ത്തുന്ന വ്യക്തിയാണ്.അതിനു പുറമെ മതനിരപേക്ഷ ജീവിതം നയിക്കുന്ന ഇടതുരാഷ്ട്രീയ വീക്ഷണമുള്ള ആളുമാണ് കമല്‍.പക്ഷേ ശീലങ്ങളുടെ അബോധ പ്രകടനങ്ങളാകാം  അദ്ധേഹത്തിന്‍റെ ചിത്രങ്ങളില്‍ സൂക്ഷ്മ തലത്തില്‍ സ്വന്തം വിചാരധാരക്ക് തന്നെ വിപരീതമായ അവസ്ഥ സൃഷ്ടിക്കുന്നത്.അതു കൊണ്ടാകാം ആത്യന്തികമായി ഇന്ത്യ അമേരിക്ക സം‌യുക്ത നേതൃത്വത്തിലുള്ള ഇസ്ലാമിക് ഭീകരവേട്ടയുടെ വിശദാംശങ്ങളായിത്തീരുന്നുണ്ട് വിശ്വരൂപം.ഇരു രാജ്യങ്ങളുടേയും സം‌യുക്ത സേനാഭ്യാസങ്ങള്‍ അരങ്ങേറുന്ന കാലത്ത് ഈ പ്രമേയം ആഴത്തിലുള്ള ആശങ്കകള്‍ സൃഷ്ടിക്കുക തന്നെയാണ് ചെയ്യുന്നത്.

തന്‍റെ ചിത്രത്തില്‍ ഇസ്ലാമിക വിരുദ്ധതയുടെ രാഷ്ട്രീയം ഇല്ലെന്ന് കമല്‍ ഉറപ്പിച്ച് വാദിക്കുമ്പോഴും ചിത്രം ഫലത്തില്‍ കുഴപ്പം നിറഞ്ഞതാകുന്നത് അങ്ങനെയാണ്.വിശ്വമെന്ന അപരനാമത്തില്‍ കഴിയുന്ന വിശാം പള്ളിയില്‍ നമസ്കരിക്കാന്‍ ഒളിച്ചു കയറുന്ന രംഗം ചിത്രത്തിലുണ്ട്.മുസ്ലിം ഐഡന്‍റിറ്റി എന്നത് ഒളിച്ചു വെക്കേണ്ട ഒന്നാണെന്ന തരത്തിലാണ് ഈ കഥാപാത്രത്തെ സൃഷിച്ചിരിക്കുന്നത്.ഷാരൂഖ് ഖാന്‍റെ 'മൈ നെയിം ഖാനിലെ' മുഖ്യ കഥാപാത്രം താനൊരു മുസ്ലിം ഭീകരവാദിയല്ല എന്ന് തെളിയിക്കുന്നത് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മുന്നിലെത്തി 'ആം എ മുസ്ലിം ബട്ട് നോട്ട് ടെറ‌റിസ്റ്റ്' എന്നു വിളിച്ചു പറഞ്ഞു കൊണ്ടാണ്.ഓരോ മുസ്ലിമും താനൊരു ഭീകരവാദിയല്ലെന്ന് അമേരിക്കയെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്നാണ് ആ ചിത്രം പറയുന്നത്.

ആ കഥാപാത്രത്തില്‍ നിന്ന് ആശയപരമായി വ്യത്യസ്തനല്ല കമലിന്‍റെ വിശ്വരൂപനും.ഒരു മുസ്ലിമായതിനാല്‍ മറ്റേതൊരു സമുദായക്കാരനേക്കാളും ദേശാഭിമാനവും ഇസ്ലാമിക ഭീകരതയോടുള്ള എതിര്‍പ്പും പ്രദര്‍ശിപ്പിക്കേണ്ടി വരുന്ന ഇന്ത്യന്‍ മുസ്ലിം തന്നെയാണു കമലിന്‍റെ കഥാപാത്രം.

രക്ഷകനായ വിരാട് പുരുഷന്‍.ഈയൊരു പാത്ര സൃഷ്ടിയുടെ സ്വഭാവമാണ് കമല്‍ എന്ന താരത്തിന്‍റെ പൊതുഭാവം. 'സത്യ' യിലെ ദുര്‍ബലനെങ്കിലും പ്രതികാരദാഹിയായ ചെറുപ്പക്കാരനോ, 'അവ്വൈ ഷണ്മുഖി'യിലെ ഗതി കെട്ട ഭര്‍ത്താവോ, 'മഹാനദി'യിലെ പാവം അഛനോ, എക്സിട്ര... ഒക്കെയായി പകര്‍ന്നാടിയിട്ടുണ്ടെങ്കിലും തന്‍റെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊക്കെയും അദ്ധേഹം അതിജീവനശാലിയായ രക്ഷാപുരുഷ വേഷം അണിയുന്നു.ഇന്ത്യനിലെ ബോസ് കഥാപാത്രമായാലും ദശാവതാരത്തിലെ രാമസ്വാമിയായാലും വിശ്വരൂപത്തിലെ വിശ്വനായാലും ലോക രക്ഷകന്‍ തന്നെയായി മാറുന്നുണ്ട് കമല്‍.അതു കൂടി ചേര്‍ത്താണ് അദ്ധേഹത്തെ ആദ്യം അദ്ധേഹവും പിന്നെ ആരാധകരും 'ഉലകനായകന്‍' എന്ന് വിളിക്കുന്നത്.

ഉലകനായകന്‍ എന്ന് വിളിക്കപ്പെടുന്നത് കമലാണോ അതോ അമേരിക്കന്‍ പ്രസിഡന്‍റാണോ? ഈയൊരു സന്ദേഹം മറ്റാരേക്കാളും കൂടുതലുള്ളത് കമലിനു തന്നെയാണ്.ദശാവതാരത്തിന്‍റെ അവസാന രംഗങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിനെ അവതരിപ്പിക്കുമ്പോഴാണ് 'ഉലകനായനേ' എന്ന ഗാനം ഉയരുന്നുവെന്നത് ശ്രദ്ധേയം.അറിയാതെയെങ്കിലും കമലില്‍ പടരുന്ന അമേരിക്കന്‍ താത്പര്യം ദശാവതാരത്തില്‍ നിന്നും വിശ്വരൂപത്തിലേക്കും കടന്നു കയറുന്നു.ദശാവതാരത്തിന്‍റെ പ്രത്യേക ഷോ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിനെ കാട്ടുവാന്‍ കമല്‍ താത്പര്യമെടുത്തിരുന്നു.ഇന്നിപ്പോള്‍ വിശ്വരൂപത്തിന്‍റെ ആദ്യ പ്രദര്‍ശനം കമല്‍ ഒരുക്കിയതും അമേരിക്കയിലാണു.പല നിലക്കും വിശ്വരൂപം ദശാവതാരത്തിന്‍റെ തുടര്‍ച്ചയാകുന്നതിന്‍റെ സൂചനയാണിത്.

പക്ഷേ സിനിമക്കെതിരായി ഇസ്ലാമിക സംഘടനകള്‍ തെരുവിലിറങ്ങുമ്പോള്‍ ചിത്രവും അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും കൂടുതല്‍ പ്രസക്തതമാവുന്നു.ഇസ്ലാമിക തീവ്രവാദത്തെ പറ്റി  ഒന്നും തന്നെ ആരും പറയാനേ പാടില്ലെന്ന് പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നുണ്ടോ? തീവ്രവാദവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിയുകയും അതിനെ രാഷ്ട്രീയമായി അഭിമുഖീകരിക്കുകയുമാണ് വേണ്ടത്.എന്ത് കൊണ്ട് ഇസ്ലാമിക തീവ്രവാദം രൂപം കൊള്ളുന്നു.എങ്ങനെ അത് വളരുന്നു എന്ന് വിശകലനം ചെയ്യാനും പരസ്പരം സ്നേഹത്തിലൂന്നിയ ജീവിതം മാത്രമേ ഭാവിയില്‍ മനുഷ്യന് രക്ഷക്കെത്തൂ എന്ന് അടിവരയിട്ട് പറയാനും ചിത്രം ശ്രമിക്കുന്നുണ്ട്.

പക്ഷേ കമലിന്‍റെ മാനവികാ വാദങ്ങളൊക്കെ ഹിന്ദുവായി രൂപം മാറുന്ന ഇസ്ലാമാണ് സെക്യുലര്‍ ഇസ്ലാമെന്ന അബോധത്തില്‍ ഛിന്നഭിന്നമാകുന്നു.അമേരിക്കയാണ് ലോകരക്ഷകനെന്ന സന്ദേശമാണ് ചിത്രം പകരുന്നതെന്നത് കമലിന്‍റെ വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കുന്നു.വിശ്വരൂപത്തെ എതിര്‍ക്കുന്നവര്‍ ഈ ചിത്രം കാണുക തന്നെ വേണം.ആട്ടം കഥ അറിഞ്ഞാവട്ടെ.

(ഇങ്ങനേയും റിവ്യൂ ആകാമെന്ന് റിപ്പോര്‍ട്ടര്‍ ടി.വി. അപൂര്‍ണ്ണം.എഴുതി നടുവൊടിഞ്ഞത് കൊണ്ട് നിര്‍ത്തുന്നു.ബാക്കി യൂട്യൂബില്‍ വരുമ്പോള്‍ കാണുക)

LinkWithin

Related Posts with Thumbnails