Thursday, April 30, 2015

8 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കുറ്റവിമുക്തരാണത്രെ..!


നേരിട്ടറിയില്ലെങ്കിലും യഹിയയെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞറിവുണ്ട്.ഏറെ കഴിവുകളുള്ള സോഫ്റ്റ്വെയര്‍ എഞ്ജിനീയര്‍.ഒരു ഉറുമ്പിനെ പോലും നോവിക്കാനറിയാത്ത സാത്വികന്‍! ജീവിതത്തിലെ വിലപ്പെട്ട 8 വര്‍ഷമാണ് അവനും കൂടെയുള്ള 18 പേര്‍ക്കും നഷ്ടമായത്.രാജ്യത്തിന് മുതല്‍ക്കൂട്ടാവുമായിരുന്ന അഭ്യസ്ഥവിദ്യരായ ഏതാനും ചെറുപ്പക്കാര്‍! മുസ്ലിം ആയിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് അവര്‍ വേട്ടയാടപ്പെട്ടത്.ലേബലുകല്‍ പതിച്ചു നല്‍കപ്പെട്ടത്!

'ഫരീദ'. തിരുവനന്തപുരത്ത് ഒരു സെമിനാറിനിടെയാണ് അവരെ കണ്ടത്.യഹിയയുടെ ഭാര്യ.ധീരയായ സഹോദരി! ചാരത്ത് നിന്നും ഒരു പാതിരാത്രിയില്‍ കര്‍ണാടക പോലീസ് വിളിച്ചിറക്കിക്കൊണ്ട് പോയതായിരുന്നു യഹിയയെ.നിനച്ചിരിക്കാതെ തേടിയെത്തിയ ഭീകരന്‍റെ ഭാര്യയെന്ന 'പട്ടം', ചുറ്റിലും സംശയത്തിന്‍റെ നോട്ടങ്ങള്‍, മുള്ളില്‍ പൊതിഞ്ഞ കുത്തുവാക്കുകള്‍, സമൂഹത്തിന്‍റെ ഒറ്റപ്പെടുത്തലുകള്‍, ഭരണകൂട-പോലീസ് ഭീഷണികള്‍...

പ്രതിസന്ധിയുടെ മലവെള്ളപ്പാച്ചിലിലും പകച്ചു നില്‍ക്കാതെ പറക്കമുറ്റാത്ത 3 കുഞ്ഞുമക്കളേയും ചേര്‍ത്ത് പിടിച്ച് നീതിക്ക് വേണ്ടി അവള്‍ പോരാടി.

യഹിയയുടേത് ഒരിക്കലും ഒറ്റപ്പെട്ട സംഭവമല്ല.ഭരണകൂടങ്ങള്‍ തങ്ങളുടെ സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി യു.എ.പി.എ പോലുള്ള മനുഷ്വത്വ വിരുദ്ധ ഭീകരനിയമങ്ങള്‍ ചാര്‍ത്തി തുറുങ്കിലടക്കപ്പെട്ടവര്‍ ഏറെയാണ്.ഏറെയും മുസ്ലിംകളും ദളിതുകളുമായത് യാദൃഛികവുമല്ല.മിടുക്കന്മാരും ഭാവിയുടെ വാഗ്ദാനങ്ങളുമായവര്‍, കുടുംബത്തിന്‍റെ താങ്ങും തണലും പ്രതീക്ഷകളുമായവര്‍.പത്തും പന്ത്രണ്ടും വര്‍ഷങ്ങള്‍ നീളുന്ന നരകയാതനകള്‍ക്കും പീഢനങ്ങള്‍ക്കും ശേഷം അവരില്‍ പലരും 'കുറ്റവിമുക്തരായി' മോചിപ്പിക്കപ്പെടുന്നുണ്ടെന്നത് നാം അറിയാറില്ല.ഇനിയൊരു സാധാരണജീവിതം സാധ്യമാവാതെ അരികുകളിലേക്ക് തള്ളിമാറ്റപ്പെടുന്നുണ്ടെന്നത് കേള്‍ക്കാറില്ല.നമ്മുടെ നാലാം തൂണുകാര്‍ നമ്മെ അറിയിക്കാറില്ല.കിടക്കപ്പായില്‍ നിന്നും വിളിച്ചിറക്കി, ചങ്ങലകളാല്‍ ബന്ധിതരാക്കി, കറുത്ത മുഖം മൂടിയോ കുഫിയയോ കെട്ടി, ഭീകരനെന്ന ലേബലൊട്ടിച്ച്, പൊതുജനസമക്ഷം അവതരിപ്പിക്കുന്നത് ഒപ്പിയെടുത്ത് പ്രക്ഷേപണം ചെയ്യുമ്പോഴുള്ള ആ ശുഷ്കാന്തി മോചിപ്പിക്കപ്പെടുമ്പോള്‍ വേണ്ടതില്ലെന്നത് നമ്മുടെ മാധ്യമങ്ങള്‍ യോജിച്ചെടുത്ത തീരുമാനമാണ്.

നീതിനിയമ സം‌വിധാനങ്ങള്‍ മുഴുവനും തുരുമ്പെടുത്തിട്ടില്ലെന്നും നേരിന്‍റെ നീരുറവകള്‍ വറ്റിയിട്ടില്ലെന്നും തന്നെയാണ് കോടതി വിധി നല്‍കുന്ന സന്ദേശം.പോരായ്മകള്‍ ഉണ്ടെങ്കിലും നമ്മുടെ ജനാധിപത്യത്തിലും നിയമ‌സം‌വിധാനങ്ങളിലും പ്രതീക്ഷയര്‍പ്പിക്കാം.ജാഗ്രതയും ക്ഷമയും പോരാടാനുള്ള മനസ്സും കാത്തുസൂക്ഷിക്കാം.യഹ്‌യ കമ്മുക്കുട്ടിയുടെ ഭാര്യ ഫരീദ നീതിക്ക് വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള ഒരു വഴികാട്ടിയാണ്.പ്രതീക്ഷയും പ്രചോദനവുമാണ്.

ഞാനൊരു ആനപ്രേമിയല്ല



തൃശൂര്‍ പൂരത്തിനു ആനകളെ ഒഴിവാക്കണമെന്നും ബദല്‍ സം‌വിധാനങ്ങള്‍ക്കുള്ള തുക വാഗ്ദാനം ചെയ്തും മുഖ്യമന്ത്രിക്ക് കത്തെഴുതിയ പമേല ആന്‍ഡേര്‍സന്‍റെ വാളിലും ഭരണിപ്പാട്ട് തുടങ്ങിയിട്ടുണ്ട്‌ മലയാളി മനോരോഗികൾ.കഷ്ടം തന്നെ! ഇതിനെതിരെ ഒരു തരത്തിലുള്ള നിയമ നടപടിക്കും വകുപ്പില്ലെന്നത് (?) തന്നെയാണ് ഈ ഓണ്‍ലൈന്‍ ക്രിമിനലുകള്‍ക്ക് വീണ്ടും വീണ്ടും അഴിഞ്ഞാടാനുള്ള പ്രോത്സാഹനം നല്‍കുന്നതും.

ആനപീഢനത്തെ കുറിച്ച് പറയുമ്പോള്‍ സാധാരണ സംഘിക്കുട്ടന്മാരുടെ കുരുക്കള്‍ പൊട്ടിയൊലിക്കുന്നതും കണ്ടു വരാറുണ്ട്.നിങ്ങള് പശൂനെ തിന്നുന്നില്ലേ? കോഴിയെ ചുടുന്നില്ലേ? ഞങ്ങള് ആനയിറച്ചി തിന്നുമ്പോ മാത്രമെന്താ നിങ്ങക്കിത്ര ചൊറിച്ചില്‍ എന്ന ലൈനിലാണു ചോദ്യങ്ങള്‍! ആനപ്രേമത്തിനു പിന്നില്‍ പൂരം തകര്‍ക്കാനുള്ള വമ്പിച്ച രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന് വരെ വിശ്വസിച്ച് വളരെ ആല്‍മാര്‍ത്ഥമായി തന്നെയാണ് ചില നിഷ്കളങ്കരുടെയെങ്കിലും 'പ്രതിരോധം'. ശശികലമാര്‍ വാഴുന്ന കാലമല്ലേ..സഹജീവിയെ വരെ വെറുക്കാന്‍ പഠിപ്പിക്കുന്ന കാലത്ത് ആനക്കും മനുഷ്യനുമിടയില്‍ സ്നേഹത്തിന്‍റെ പാലം പണിയല്‍ അതിമോഹം തന്നെയാവാം.

തൃശൂര്‍ ജില്ലയില്‍ പക്ഷെ ഈ ഇരവാദത്തിനു സ്കോപ്പുണ്ടാവണമെന്നില്ല.ഏതാണ്ട് തൃശൂര്‍ പൂരത്തിനോടടുപ്പിച്ച് തന്നെയാണ് ജില്ലയില്‍ 'ചന്ദനക്കുടം നേര്‍ച്ചകളും' ആഘോഷിക്കുന്നത്.മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ആനപീഢനത്തിന് തൃശൂരില്‍ ഞങ്ങള്‍ കാക്കമാരുടെ വക ഐക്യദാര്‍ഢ്യം! എന്റെ നാട്ടിൽ ചന്ദനക്കുടം ആനപീഢനം ദിവസങ്ങള്‍ക്ക് മുമ്പാണ് കൊടിയിറങ്ങിയത്! മലപ്പുറത്തും പാലക്കാടുമൊക്കെ ചില പ്രദേശങ്ങളില്‍ ഉണ്ടെന്ന് തോന്നുന്നു ഇത്തരത്തിലുള്ള ചന്ദനക്കുടം പീഢനങ്ങള്‍! പത്ത് മിനിറ്റ് നിന്നാല്‍ ഉരുകി ഒലിച്ച് പോവുന്ന ചൂടിലാണ് ഈ പാവം ജീവിയെ ടാറിട്ട റോട്ടിലൂടെ അണിയിച്ചൊരുക്കി മണിക്കൂറുകളോളം നിര്‍ത്തുന്നതും വലിച്ചിഴക്കുന്നതും.ആറും ഏഴും മനുഷ്യര്‍ മുകളിലുമുണ്ടാവും. മിനിമം ഒരു മൂന്നൂറ്റമ്പത് കിലോ!

ചേറ്റുവ ചന്ദനക്കുടത്തിന്‍റെ ഭാഗമായി തലപൊക്കം എന്നൊരു മറ്റേടത്തെ പരിപാടിയുണ്ട്.ഏറ്റവും തലയെടുപ്പുള്ള ആനയ്ക്ക് സമ്മാനം കൊടുക്കുന്ന പരിപാടി.ട്രോഫി വീട്ടീ കൊണ്ടുപോയി പെണ്ണുങ്ങളും മക്കളുമൊത്ത് പുഴുങ്ങിത്തിന്നാലോ..! മത്സരം കഴിയുന്നത് വരെ തലപൊക്കി നില്‍ക്കാനായി പാവത്തിന്‍റെ കഴുത്തിലും കാതിലുമൊക്കെ പാപ്പാന്മാര്‍ തോട്ടിയിട്ട് കുത്തിപ്പൊക്കുന്നതും വിസമ്മതിക്കുമ്പോള്‍ കാലില്‍ ആഞ്ഞടിക്കുന്നതും അടി കൊള്ളുന്ന പാവം നിന്ന് പുളയുന്നതും കണ്ടു നില്‍ക്കാനാവില്ല! സഹികെട്ടാവണം കുറച്ച് മുമ്പ് ഒരുത്തനെ കുത്തി മലര്‍ത്തിയത്.സമ്മാനത്തിനര്‍ഹനായ ആനയെ അവസാനം സ്റ്റേജിലോട്ട് വിളിക്കും.കരഘോഷങ്ങളോടെ അകമ്പടിയോടെ നടന്ന് ചെന്ന് തുമ്പിക്കൈ നീട്ടി മിനുമിനുങ്ങണ ആ ട്രോഫിയങ്ങ് വാങ്ങുമ്പം ആ സാധു ജീവിയുടെ കണ്ണില്‍ നിന്നിങ്ങനെ കണ്ണുനീര് ഒലിക്കുന്നുണ്ടാവും.ആനപ്രേമി പുരുഷാരവമതിനെ ആനന്ദാശ്രുക്കളെന്ന് വ്യാഖ്യാനിക്കും!

ആനക്ക് സമ്മാനം കൊടുക്കുന്നത് പലപ്പോഴും ജില്ലാ പോലീസ് ആപ്പീസര്‍മാരോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ആവും എന്നതാണ് ഇതിലെ മറ്റൊരു വിരോധാഭാസം.ഒരു വന്യജീവിക്ക് നേരെയുള്ള ക്രൂരപീഢനങ്ങള്‍ സര്‍ക്കാരും നിയമപാലകരും നോക്കി നില്‍ക്കുകയും 'ആസ്വദിക്കുകയും' ഭാഗവാക്കാവുകയും ചെയ്യുന്ന ദയനീയ കാഴ്ച! കോടതിക്കും ഇടപെടാന്‍ വയ്യെന്നാണ്! ചിത്രത്തില്‍ പറഞ്ഞത് പോലെ 'കറുത്ത കോട്ടിട്ട സകല ലവന്മാരേം ഒരു പകല് മുഴുവന്‍ തിടമ്പും തലയില്‍ കേറ്റി നെറ്റിപ്പട്ടവും കെട്ടിച്ച് കൂച്ചു വിലങ്ങിട്ട് നിര്‍ത്തണം അന്നേരം അറിയും ദൈവങ്ങളെ ചുമക്കുന്ന ആനകളുടെ വേദന'.!

Friday, April 3, 2015

പൊടിക്കാറ്റ്‬


പൊടി! അമറന്‍ പൊടി! ഇന്നലെ രാത്രി തുടങ്ങിയതാണു! ഏതാണ്ട് ഖത്തര്‍ മുഴുവന്‍ പൊടിയണിഞ്ഞിരിക്കുന്നു. എ.സിയുടെ വിടവിലൂടെയും ജനാലയുടെ ഓരം ചേര്‍ന്നും വീടിന്‍റെ അകത്തളങ്ങളിലും മുക്കിലും മൂലയിലും മൂക്കിലും വായിലും ഇന്നലെ കഴുകി കട്ടപ്പെട്ടിസ്തിരിയിട്ടു വെച്ച പാന്‍റ്സിലും സര്‍ട്ടിലും എന്തിനേറെ മമ അണ്ടര്‍ വെയറില്‍ വരെ പൊടിയഭിഷേകം.

കാലെയില്‍ കണ്ണും തിരുമ്മി എഴുന്നേറ്റ മലപ്പുറത്തുകാരന്‍ ഉസാമ മുറിയേതാ മുറ്റമേതാ എന്നറിയാതെ നിന്ന് കറങ്ങുന്നുണ്ട്.സുബ്‌ഹിക്ക് പള്ളിയില്‍ പോയി തിരികെ പാഞ്ഞെത്തിയ പാലക്കാട്ടുകാരന്‍ സുബൈറിന്‍റെ കോലം വാടാനപ്പള്ളിയിലെ ഫ്ലോര്‍ മില്ലിലെ കൂട്ടുകാരന്‍ നൗഷാദിനെ ഓര്‍മ്മിപ്പിച്ചു.മുടിയിഴകളും പുരികങ്ങള്‍ വരെ വെളുത്ത് ഒരു യൂറോപ്യന്‍ വെളുമ്പനായി ഖത്തര്‍ തേജസ് അമരക്കാരന്‍ എം.ടി.പി റഫീഖുണ്ട് Mtp Rafeek പുറകില്‍.എന്‍റെ മഴമോള്‍ മാമലനാടണഞ്ഞ ദെണ്ണത്തിലിരുന്ന ഞാന്‍ സര്‍‌വ്വം മറന്ന് ആര്‍ത്തു ചിരിച്ചത് ഓനത്ര ദഹിച്ചില്ലെന്ന് തോന്നുന്നു :)
ആസ്തമക്കാരെ പോലെ ഒരു വലി കേള്‍ക്കുന്നുണ്ടല്ല റബ്ബേ പുറത്ത്ന്ന്! നാസാരന്ദ്രങ്ങളില്‍ പൊടിയടിച്ച്കേറി കുരച്ച് ഏന്തി വലിച്ച് വരുന്നത് കോഴിക്കോട്ടുകാരന്‍ പാവം ഇസ്മായില്‍ക്കയാണു.

കോട കണക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച പൊടിയെ അതിജീവിച്ച് ഒരു വിധത്തിന് അപ്പീസിലെത്തി. 'സ്വതവേ വ്യാഴാഴ്ച, അയ്നൊപ്പം പൊടിയപ്പാ..' എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങള്‍.ജനങ്ങളൊക്കെ കമ്പൂട്ടറ് തുറക്കാതെ വന്നപടി പൊടിയും പിടിച്ച് വെടിയും പറഞ്ഞിരിപ്പാണ്.ഞാളെ ഗള്‍ഫ് ലൈഫില്‍ ഇത് ആദ്യമെന്ന് കണ്ണു മിഴിച്ച് അത്ഭുതം കൂറി വടേരക്കാരന്‍ ബഷീര്‍ക്ക! മുപ്പത് കൊല്ലത്തിനിടക്ക് ഇങ്ങനൊരു കാഴ്ച കണ്ടിട്ടില്ലെന്ന് തലശ്ശേരിക്കാരന്‍ സലീമിക്ക! പൊടി പ്രമാണിച്ച് അപ്പീസുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിക്കാതിരുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രോഷപ്പെടുന്നുണ്ട് സഖാവ് ഹംസാക്ക.ശക്തമായി പിന്താങ്ങി സഖാവ് ഷാജിയേട്ടനും.ഇടക്കദ്ധേഹം ഉമ്മഞ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുവോ ;) കണ്ണു കാണാതെ റോട്ടിലിറങ്ങി വണ്ടിയെങ്ങാനും മുട്ടി നമ്മള് വടിയാല്‍ ആര്‍ക്ക് എന്തര്! ആശങ്കയോടെ തിരോന്തോരത്തുകാരന്‍ വിജയേട്ടന്‍.

കന്നടക്കാരന്‍ അസീസ് ഭായിയുടെ കഥയും പറഞ്ഞ് ചിരിക്ക് തിരി കൊളുത്തുന്നുണ്ട് ചിലര്‍.ഇന്ന് ആപ്പീസില്ലെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്നും പറഞ്ഞ് സ്വതവേ മടിയനായ മൂപ്പര്‍ അവ്വല് സുബ്‌ഹിക്ക് തന്നെ പലരെയും വിളിച്ചിരുന്നത്രെ.അനുകൂല പ്രതികരണം ആരില്‍ നിന്നും ലഭിക്കാത്തതിനാല്‍ ആവാം ദാണ്ടെ രണ്ടു മിനിറ്റ് മുമ്പ് കയറി വന്നിട്ടുണ്ട്.മുഖത്ത് പത്ത് കടന്നല് ഒരുമിച്ച് കുത്തിയ ഭാവം.ഹൂഹൂഹൂ.. :)

പൊടിയടങ്ങുമാരിക്കും..എനിക്ക് പൈയ്ക്കുന്നുണ്ട്.ഏവര്‍ക്കും പൊടിയുമ്മകള്‍...സുപ്രഭാതങ്ങള്‍... :)

LinkWithin

Related Posts with Thumbnails